ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണത്ത് വേളാങ്കണ്ണിയിലാണ് സംഭവം.വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി (23) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴക വെട്രി കഴകം പ്രവർത്തകർ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങള്‍ പകർത്തിയവർ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ നാല് ടിവികെ പ്രവർത്തകർക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമായി.


