90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: 90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് യുവാവ് ക്രൂരമായി പീഡിപ്പിച്ചത്. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പ്രതി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം.

മകള്‍ക്കൊപ്പം താമസിച്ചിരുന്ന വയോധിക 2017 മാര്‍ച്ച് 30നാണ് പീഡനത്തിന് ഇരയാകുന്നത്. സംഭവ ദിവസം മകള്‍ വീട്ടിലില്ലാതിരുന്ന നേരത്താണ് പീഡനം നടന്നത്. ഓടിളക്കിയ ശേഷം വീട്ടില്‍ പ്രവേശിച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. പീഡനത്തിനിരയായ വയോധിക പിന്നീട് മരിക്കുകയും ചെയ്തു.പീഡനം നടത്തിയ ശേഷം വീട്ടില്‍ നിന്ന് മടങ്ങിയ പ്രതി മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതാണ് കേസില്‍ തെളിവായത്. മാവേലിക്കര ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറാണു കേസന്വേഷിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിരത്തിയാണു പ്രോസിക്യൂഷന്‍ വാദിച്ചത്.

25 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകള്‍ ഹാജരാക്കി. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയപരിശോധന നടത്തി തെളിവുശേഖരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷംരൂപ പിഴയുമാണു കോടതിവിധിച്ചത്. ഇതിനൊപ്പം ഏഴുവര്‍ഷം തടവും 50,000 രൂപപിഴയും പ്രത്യേകമായി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News