ഇടുക്കി: കൊളുക്കുമലയിലെ പ്രശസ്തമായ സിംഹപാറയിൽ സൂര്യോദയം കാണാനെത്തിയ വിനോദസഞ്ചാരി അഗാധമായ കൊക്കയിലേക്ക് ചാടി മരിച്ചു. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25) ആണ് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കൊക്കയിലേക്ക് എടുത്തുചാടിയത്.
ബന്ധുക്കൾക്കൊപ്പം സൂര്യോദയം ആസ്വദിക്കാൻ ട്രക്കിങ് ജീപ്പിൽ മലമുകളിലെത്തിയതായിരുന്നു യുവാവ്. ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധ അല്പമൊന്ന് മാറിയ തക്കത്തിന് ദ്രാവിനേഷ് പെട്ടെന്ന് ഓടിമാറി ഏകദേശം 400 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പ്രണയ നൈരാശ്യമാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട് കൊരങ്ങണി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമായതിനാൽ തമിഴ്‌നാട് പോലീസും പ്രദേശവാസികളും ചേർന്നാണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)


