പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ നടപടി; തെരഞ്ഞെടുപ്പില്‍ സജീവമാകാത്ത 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി

പത്തനംതിട്ട: പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വിട്ടുനിന്നവര്‍ക്കെതിരെയാണ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പങ്കെടുത്ത ജില്ലാ യോഗത്തിലാണ് തീരുമാനം.

പത്തനംതിട്ടയിലെ മുഴുവന്‍ സംസ്ഥാന-ജില്ലാ അസംബ്ലി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു. പുറത്താക്കപ്പെട്ട 15 മണ്ഡലം പ്രസിഡന്റുമാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു ഘട്ടത്തില്‍ പോലും പ്രവര്‍ത്തനത്തിനിറങ്ങിയില്ലെന്നാണ് വിമര്‍ശനം. യോഗത്തില്‍ അസംബ്ലി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മിറ്റികള്‍ തിരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ നടപടികള്‍ നേരിട്ട പ്രസിഡന്റുമാര്‍ റാന്നി, തിരുവല്ല അസംബ്ലികളുടെ കീഴിലുള്ളവരാണ്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍ മത്സരിച്ച അടൂരില്‍ പോലും മണ്ഡലം പ്രസിഡന്റുമാര്‍ സജീവമായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട ചിലര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരായ നടപടിയില്‍ ആരും അതൃപ്തി പരസ്യമാക്കിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News