കൊല്ലത്ത് നടുറോഡിൽ യുവാക്കളെ ക്രൂരമായിമർദിച്ച് നാലംഗസംഘം; ഹെൽമറ്റും മരക്കഷണവുംകൊണ്ട് തല്ലിച്ചതച്ചു

കൊല്ലം:: ബാറില്‍നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു. കൊല്ലം ഓച്ചിറയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഓച്ചിറ സ്വദേശികളായ വിനീഷ്, ഷോഭിഷ് എന്നിവര്‍ക്കാണ് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്.

മദ്യപിച്ചിറങ്ങുമ്പോള്‍ ഉണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് നാലുപേര്‍ ചേര്‍ന്ന് മരക്കഷണവും ഹെല്‍മെറ്റും ഉപയോഗിച്ച് ഇവരെ തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.സി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമോ മുന്‍ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓച്ചിറ സ്വദേശികളായ അനന്ദു, സിദ്ദു, റിനു എന്നിവരാണ് പിടിയിലായത്. ഷിബു എന്ന ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അനന്ദു നേരത്തെ നാല് കേസുകളില്‍ പ്രതിയാണ്. മറ്റുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസുകളെടുത്തിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ ഒരാളുടെ കൈയുടെ എല്ലുപൊട്ടുകയും മറ്റൊരാളുടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News