കൊല്ലത്ത് ബാറിന് മുന്നിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് ഫോൺ തട്ടിയെടുത്തു, പ്രതികൾ പിടിയിൽ

കൊല്ലം : കണ്ണനല്ലൂരിൽ  ബാറിന് മുന്നിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. മുട്ടക്കാവ് സ്വദേശികളായ യാക്കൂബ്,  അനിൽകുമാർ എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കണ്ണനല്ലൂർ ജംഗ്ഷന് സമീപമുള്ള ബാറിന് മുന്നിൽ നിന്നും യുവാവിനെ രണ്ട് പേർ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ട് പോയത്. മദ്യപിക്കാനെത്തിയ പ്രതികളും യുവാവും തമ്മിൽ ബാറിൽ വച്ചുണ്ടായ തർക്കത്തെത്തുടര്‍ന്നായിരുന്നു ഇത്. 

നെടുമ്പന ടി ബി ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറന്പിൽ എത്തിച്ച് പ്രതികൾ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാനായി കൊല്ലത്തുള്ള കടയിലെത്തിയെങ്കിലും വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റോഡരികിൽ ഉപേക്ഷിച്ചതായാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News