കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പൊലീസിന്റെ പിടിയിലായത്. വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പോലീസ് എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു.
വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി.
തടിയെല്ലിനും പരിക്കേറ്റു. പ്രതി അഞ്ചാം മൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം. എക്സൈസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ദാരുണസംഭവമുണ്ടായത്.

