കഴുത്ത് മുറിഞ്ഞ നിലയില്‍ എ.ടി.എമ്മിനുള്ളില്‍ യുവാവ്! രക്തം തളംകെട്ടിയ നിലയില്‍; രക്ഷകരായി പോലീസ്

മലപ്പുറം: എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പോലീസ്. എറണാകുളം സ്വദേശിയായ യുവാവിനെയാണ് മലപ്പുറം കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിനുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. യഥാസമയം ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ടി.എം.വിനോദും സിവില്‍ പൊലീസ് ഓഫിസര്‍ റിയാസും എത്തിയത്. വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്.

രക്തം വാര്‍ന്നൊഴുതി തളം കെട്ടിയ നിലയിലായിരുന്നു.പൊലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News