ഹണി ഭാസ്‌കരനെതിരേ സൈബര്‍ ആക്രമണം; ഒത്താശ ചെയ്യുന്നത് സതീശനും ഷാഫിയുമെന്ന് ഡി.വൈ.എഫ്. ഐ

കൊച്ചി: പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണമുന്നയിച്ച എഴുത്തുകാരി ഹണി ഭാസ്‌കരനെതിരേ കടുത്ത സൈബര്‍ ആക്രമണം. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും ഇടതുപക്ഷ സഹയാത്രികര്‍ക്കുമൊപ്പം നില്‍ക്കുന്ന ഹണി ഭാസ്‌കരന്റെ ചിത്രങ്ങള്‍ മോശം തലക്കെട്ടുകള്‍ കൊടുത്തുകൊണ്ട് പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍.

ഹണി ഭാസ്‌കരനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വടകര എം.പി ഷാഫി പറമ്പിലുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് ആരോപിച്ചു. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് തങ്ങളുടെ താത്പര്യങ്ങളും അജണ്ടകളും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമെന്ന് വസീഫ് പറഞ്ഞു.

അതിന് എല്ലാ ഒത്താശയും പ്രോത്സാഹനവും കൊടുക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഇന്ന് കേരളത്തിലുള്ളതെന്നും വസീഫ് ചൂണ്ടിക്കാട്ടി. അതിന്റെ അവസാന ഉദാഹരണം മാത്രമാണ് ഹണി ഭാസ്‌കറിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണം. തങ്ങളോടൊപ്പം ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളിലും മറ്റും പങ്കെടുത്ത ഹണി ഭാസ്‌കരന്റെ ചിത്രംവെച്ച് അവര്‍ക്ക് തോന്നിയ ക്യാപ്ഷന്‍ കൊടുത്ത് അത് പ്രചരിപ്പിക്കുകയാണ്. വി.ഡി സതീശന്റേയും ഷാഫി പറമ്പിലിന്റെയും ഒത്താശയോടെയാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്നും വസീഫ് പറഞ്ഞു.

രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കരന്‍ ആരോപിച്ചത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി കുറിച്ചു. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.

യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരേ സൈബര്‍ ആക്രമണമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News