NationalNews

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം:സുപ്രിംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തെയും കേന്ദ്രസേനയെയും നിയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, പശ്ചിമബംഗാളിലെ ആക്രമണങ്ങളില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു.

വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടു. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

ബംഗാളിൽ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന് മണിക്കൂറുകൾ മാത്രം പിന്നീടുമ്പോൾ അക്രമ സംഭവങ്ങളിൽ 12 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരേക്കാൾ അധികമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കൊല്ലപ്പെട്ടവരെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ്.

പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപിയും തൃണമൂൽ കോൺഗ്രസും ആരോപിച്ചു. അക്രമ സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഇതുവരെ തങ്ങളുടെ 6 പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബിജെപിയാണ് അക്രമത്തിനു പിന്നിലെന്നു മമത ബാനർജി ആരോപിച്ചു. 5 പേരെ ബിജെപി കൊലപ്പെടുത്തിയതായി തൃണമൂലും ആരോപിച്ചു.

ഓഫിസുകൾ തീവച്ചു നശിപ്പിച്ചതായും പ്രവർത്തകരുടെ കടകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചതായും ബിജെപി ആരോപിക്കുന്നു. വടികളുമായി ഇരച്ചുകയറി പാർട്ടി ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. തൃണമൂൽ അക്രമങ്ങൾക്കെതിരെ നാളെ രാജ്യവ്യാപക ധർണ നടത്തുമെന്ന് ബിജെപി അറിയിച്ചു.

സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകർ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മിഷണർ എന്നിവരെ വിളിച്ചുവരുത്തി. അതേസമയം, പ്രകോപനങ്ങളിൽ വീഴരുതെന്നും സമചിത്തത പാലിക്കണമെന്നും പാർട്ടി പ്രവർത്തകരോട് മമത ബാനർജി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button