അമ്മയുടെ മുൻകാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ

ഗാസിയാബാദ്: യു.പിയില്‍ അമ്മയുടെ മുന്‍കാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു. ഗാസിയബാദിലെ ഇന്ദിരാപുരത്താണ് സിനിമാക്കഥയെ വെല്ലുന്ന സംഭവവികാസങ്ങളുണ്ടായത്. ഇന്ദിരാപുരം സ്വദേശിയായ ചമ്പാദേവിയുടെ മുന്‍കാമുകന്‍റെ പകപോക്കലിന് ഇരയാവുകയായിരുന്നു അവരുടെ മകൾ ജ്യോതി. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവന്‍ നഷ്ടമായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആറുമാസം മുമ്പാണ് ജ്യോതിയുടെയും ഇ-ഓട്ടോ ഡ്രൈവറായ ലളിതേഷിന്റെയും വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ ബാബ്രലയില്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമായിരുന്നു ജ്യോതി താമസിച്ചിരുന്നത്. അമ്മ ചമ്പാദേവിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ അവരെ ശുശ്രൂഷിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ജ്യോതി ഭര്‍ത്താവിനൊപ്പം ഇന്ദിരപുരത്തുള്ള മാതൃഗൃഹത്തിലെത്തിയത്.

വിവാഹം കഴിഞ്ഞ് വൈകാതെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയാണ് ചമ്പാദേവി. രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് ഇവരെ വിട്ട് ബിഹാറില്‍ താമസമാക്കി. പിന്നീടാണ് ചമ്പാദേവി ബോബി എന്നയാളുമായി പ്രണയത്തിലാകുന്നത്. എന്നാല്‍, ഇയാള്‍ കുറച്ചുനാള്‍ മുമ്പ് ഒരു കേസില്‍പെട്ട് ജയിലിലായി. ബോബി ജയിലില്‍ ആയിരുന്ന സമയത്ത് ചമ്പാദേവി അജയ് എന്നൊരാളുമായി അടുപ്പത്തിലായി.

ഗൗതംബുദ്ധ നഗര്‍ ജയിലില്‍നിന്ന് 15 ദിവസം മുമ്പാണ് ബോബി മോചിതനായത്. പുറത്തെത്തിയപ്പോഴാണ് ബോബി ചമ്പാദേവിയുടെ പുതിയ പ്രണയബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇതോടെ ബോബി അജയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ശേഷം ഒരു സുഹൃത്തിനെയും കൂട്ടി ചമ്പാദേവിയെ കാണാന്‍ അവരുടെ വീട്ടിലെത്തി. ചമ്പാദേവിയെ കണ്ടയുടന്‍ ബോബി കൈയില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു.

ഇത് കണ്ടുവന്ന ചമ്പാദേവിയുടെ മകള്‍ ജ്യോതി ബോബിയെ തടയാന്‍ ശ്രമിച്ചു. മൂവരും മല്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ജ്യോതിക്ക് കുത്തേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ ജ്യോതിയുടെ ഭര്‍ത്താവ് ലളിതേഷിന്റെ നേരെയായി പിന്നീട് ബോബിയുടെ ആക്രമണം. ഇതിനിടെ ചമ്പാദേവി ഓടി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. ചമ്പാദേവിക്കൊപ്പം സംഭവസ്ഥലത്തെത്തിയ പോലീസ് ബോബിയെ അറസ്റ്റ് ചെയ്യുകയും ജ്യോതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

മാരകമായി കുത്തേറ്റ ജ്യോതി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. മല്‍പിടത്തത്തിലും കത്തിക്കുത്തിലും സാരമായി പരിക്കേറ്റ ജ്യോതിയുടെ ഭര്‍ത്താവ് ലളിതേഷിനെയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണംചെയ്തതായി പോലീസ് അറിയിച്ചു. ബോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സംഭവസമയത്ത് ബോബിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News