CrimeNationalNews

ലോറി ഇടിപ്പിച്ചിട്ടും ഭർത്താവ് മരിച്ചില്ല, ക്വട്ടേഷന്‍കാരന്‍ വെടിവെച്ചുകൊന്നു; ഭാര്യയും കാമുകനും പിടിയില്‍

ചണ്ഡീഗഢ്: വാഹനാപകടക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തി. ഒരാഴ്ച മുമ്പ് വരെ ഹരിയാണ പാനിപ്പത്ത് സ്വദേശി വിനോദ് ബരാരയുടെ കൊലപാതകത്തിന് കാരണം ഇതാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, പാനിപ്പത്ത് എസ്.പി.ക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തിയതോടെ കൊലക്കേസിന്റെ യാഥാര്‍ഥ്യം പുറംലോകമറിഞ്ഞു. വിനോദിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ നിധിയും ഇവരുടെ കാമുകന്‍ സുമിത്തും ആണെന്നും പോലീസ് കണ്ടെത്തി. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ജിമ്മിലെ പരിശീലകനായ സുമിത്തുമായി അടുപ്പത്തിലായതോടെ നിധിക്ക് എങ്ങനെയെങ്കിലും ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കണമായിരുന്നു. ഇതോടെയാണ് നിധിയും കാമുകനായ സുമിത്തും ചേര്‍ന്ന് ക്വട്ടേഷന്‍ കൊലപാതകം ആസൂത്രണംചെയ്തത്. പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിനെ ഇതിനായി കണ്ടെത്തി. വിനോദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. എന്നാല്‍, അപകടത്തില്‍നിന്ന് വിനോദ് രക്ഷപ്പെട്ടതോടെ പദ്ധതി പാളി. ഇതിനുപിന്നാലെയാണ് ദേവ് സുനാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിനോദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കമ്പ്യൂട്ടര്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന വിനോദ് ബരാരയും ഭാര്യ നിധിയും പാനിപ്പത്തിലാണ് താമസം. ദമ്പതിമാര്‍ക്ക് ഒരു മകളുമുണ്ട്. ഇതിനിടെയാണ് നിധി തന്റെ ജിമ്മിലെ പരിശീലകനായ സുമിത്തുമായി അടുപ്പത്തിലായത്. ഇരുവരുടെയും രഹസ്യബന്ധം വിനോദ് അറിഞ്ഞതോടെ കുടുംബപ്രശ്‌നങ്ങളായി. ഭാര്യയും സുമിത്തും തമ്മിലുള്ള ബന്ധത്തെ ഇദ്ദേഹം എതിര്‍ത്തു. ദമ്പതിമാര്‍ക്കിടയില്‍ എന്നും ഇതിന്റെ പേരില്‍ വഴക്കും പതിവായി. ഇതോടെയാണ് സുമിത്തും നിധിയും ചേര്‍ന്ന് വിനോദിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തത്.

വിനോദിനെ കൊലപ്പെടുത്താനായി പഞ്ചാബ് സ്വദേശിയായ ദേവ് സുനാര്‍ എന്ന ക്രിമിനലിനെയാണ് നിധിയും സുമിത്തും സമീപിച്ചത്. പത്ത് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. വിനോദിനെ ലോറിയിടിപ്പിച്ച് കൊല്ലാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ഒക്ടോബര്‍ അഞ്ചിന് ദേവ് സുനാര്‍ തന്റെ ലോറിയുമായെത്തി വിനോദിനെ ഇടിച്ചുതെറിപ്പിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദ് ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞു.

ആദ്യപദ്ധതി പാളിയതോടെ പ്രതികള്‍ ‘പ്ലാന്‍ ബി’ നടപ്പിലാക്കി. കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരില്‍ വീട്ടിലെത്തി വിനോദിനെ വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി. രണ്ടുമാസത്തിന് ശേഷം ദേവ് സുനാര്‍ ഇതനുസരിച്ച് വിനോദിന്റെ വീട്ടിലെത്തി. പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് വിനോദിനെ കൊലപ്പെടുത്തി.

വിനോദിന്റെ കൊലപാതകത്തിന് പിന്നാലെ ദേവ് സുനാറിനെ പോലീസ് പിടികൂടി. വാഹനം ഇടിപ്പിച്ച കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തത് തന്നെ പ്രകോപിപ്പിച്ചെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു കുറ്റം സമ്മതിച്ചുള്ള ദേവ് സുനാറിന്റെ മൊഴി. തുടര്‍ന്ന് ഇയാള്‍ ജയിലിലുമായി. എന്നാല്‍, സുനാര്‍ ജയിലിലായതോടെ ഇയാളുടെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നിധിയും സുമിത്തുമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇവര്‍ പണം നല്‍കി സഹായിച്ചു. ദേവ് സുനാറിന്റെ കേസിന്റെ കാര്യങ്ങളും കൈകാര്യംചെയ്തു.

വിനോദ് കൊല്ലപ്പെട്ടതിന് ശേഷം മകളെ നിധി ഓസ്‌ട്രേലിയയിലെ ബന്ധുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. ഭര്‍ത്താവിന്റെ മരണശേഷം ആഡംബരജീവിതമായിരുന്നു നിധിയുടേത്. ഇതെല്ലാം വിനോദിന്റെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലുള്ള വിനോദിന്റെ സഹോദരന്‍ പാനിപ്പത്ത് എസ്.പി. അജിത് സിങ്ങിന് ഒരു വാട്‌സാപ്പ് സന്ദേശം അയക്കുന്നത്.

വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ ദേവ് സുനാര്‍ മാത്രമല്ല കുറ്റക്കാരനെന്നും കുടുംബത്തിലെ ഉറ്റവര്‍ക്ക് അതില്‍ പങ്കുണ്ടെന്നുമായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് എസ്.പി.ക്ക് ലഭിച്ച സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം കിട്ടിയതിന് പിന്നാലെ എസ്.പി. കേസില്‍ വീണ്ടും അന്വേഷണം തുടങ്ങി. പ്രത്യേകസംഘം രൂപവത്കരിച്ച് പ്രതി ദേവ് സുനാറിന്റെ മൊബൈല്‍ഫോണ്‍ വിളികള്‍ പരിശോധിക്കുകയാണ് എസ്.പി. ആദ്യംചെയ്തത്. ഇതോടെ സുമിത്തുമായി ദേവ് സുനാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം വിപുലമാക്കിയതോടെയാണ് നിധിയും സുമിത്തും തമ്മിലുള്ള ബന്ധവും ക്വട്ടേഷന്‍ പദ്ധതിയും തെളിഞ്ഞത്.

സുമിത്തിന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ നിധിയുമായി പതിവായി സംസാരിക്കാറുണ്ടെന്ന് വ്യക്തമായി. ഇതില്‍ പല ഫോണ്‍കോളുകളും ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു. സംശയം ബലപ്പെട്ടതോടെ പോലീസ് സുമിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. നിധിയുടെ ആവശ്യപ്രകാരമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും ഇതിനായി ദേവ് സുനാറിന് ക്വട്ടേഷന്‍ നല്‍കിയെന്നും ഇയാള്‍ സമ്മതിച്ചു. ഇതോടെ നിധിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button