യുവതിയെ വെടിവെച്ച കേസ്: വനിതാ ഡോക്ടറെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും, എയർഗൺ കണ്ടെടുക്കാനായില്ല

തിരുവനന്തപുരം: കൂറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയെ വെടിവെച്ച കേസിൽ പ്രതിയായ വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പോലീസ് ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും. നിലവിൽ പൂജപ്പുര വനിതാ ജയിലിൽ കഴിയുന്ന പ്രതിയെ, കസ്റ്റഡിയിൽ കിട്ടുന്നതിനായി പോലീസ് വെള്ളിയാഴ്ച കോടതിയെ സമീപിക്കും.

ഡോക്ടർ താമസിക്കുന്ന കൊല്ലത്തെ ക്വാർട്ടേഴ്‌സിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ കണ്ടെടുക്കാനായില്ല. കോട്ടയം സ്വദേശിയായ വനിതാ ഡോക്ടർ ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലിനോക്കുന്നത്. ഭർത്താവിനൊപ്പം ഇവർ ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നത്.

വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ ഹാൻഡ്ബാഗിൽ ഉണ്ടെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞിരുന്നത്. ബാഗിൽനിന്ന് ഇതു കണ്ടെുക്കാനായില്ല. തെളിവെടുപ്പിന് എത്തിക്കുമ്പോൾ എയർഗണ്ണും കണ്ടെടുക്കാനാകുമെന്നാണ് നിഗമനം. ഇതു ഓൺലൈൻ വഴിയാണ് വാങ്ങിയത്. ആക്രമണത്തിനായി വ്യാജനമ്പർ പതിപ്പിച്ച കാർ നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പാൽക്കുളങ്ങര ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി വനിതാ ഡോക്ടർ, ഷിനിയെ വെടിവെച്ചത്. ഷിനിയുടെ ഭർത്താവായ സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.

ബുധനാഴ്ചയാണ് പോലീസ് കൊല്ലത്തെത്തി തെളിവെടുപ്പ് നടത്തിയത്. പിന്നീട് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു ജോലിക്കിടെ, മഫ്തിയിലെത്തിയ വഞ്ചിയൂർ പോലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽവെച്ചുള്ള ചോദ്യംചെയ്യലിൽ ആദ്യം കുറ്റം സമ്മതിക്കാൻ ഇവർ തയ്യാറായില്ല.

വെടിവയ്പിന് ഇരയായ ഷിനിയെയും ഭർത്താവ് സുജീത്തിനെയും പരിചയമില്ലെന്നും ഇവർ പോലീസിനോടു പറഞ്ഞു. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ തെളിവുസഹിതം വ്യക്തമാക്കിയതോടെയാണ് കുറ്റം സമ്മതിച്ചത്. നിരീക്ഷണ ക്യാമറകളും കാറും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക്‌ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News