ഗര്‍ഭഛിദ്രം നടത്താതെ യുവതിയുടെ മരണം; മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കോടതി

വാര്‍സോ, പോളണ്ട് (എപി): 2021-ല്‍ 30 വയസ്സുകാരിയായ ഗര്‍ഭിണിയുടെ മരണത്തില്‍ പോളണ്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച കേസില്‍ മൂന്ന് പോളിഷ് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പോളിഷ് വാര്‍ത്താ ഏജന്‍സിറിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ പോളണ്ടിലെ ഒരു ആശുപത്രിയില്‍ 22-ാം ആഴ്ച ഗര്‍ഭാവസ്ഥയിലിരിക്കെ സെപ്‌സിസ് ബാധിച്ച് മരണപ്പെട്ട ഇസ എന്ന യുവതിയുടെ മരണം രാജ്യത്തെ കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തിനെതിരെ വലിയ തെരുവുപ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു. ഉടന്‍ ഗര്‍ഭഛിദ്രം നടത്താതെ ‘കാത്തിരുന്ന് കാണാന്‍’ ഡോക്ടര്‍മാര്‍ തീരുമാനിച്ചതാണ് ഇസയുടെ മരണത്തിന് കാരണമെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു.

രണ്ട് ഡോക്ടര്‍മാര്‍ക്ക് പരോളില്ലാതെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും മൂന്നാമത്തെയാള്‍ക്ക് രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഡ് ചെയ്ത തടവുമാണ് ലഭിച്ചതെന്ന് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈ വിധിക്കെതിരെ ഇവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

2022-ല്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍, രോഗിയെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപിച്ചിരുന്നത്. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത മരണത്തിന് കാരണക്കാരായതിനും കുറ്റം ചുമത്തിയിരുന്നു.

‘ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും നടപടിയെടുക്കാത്തതിന്റെയും ഫലമായി, രോഗി മരിച്ചു,’ കാറ്റോവിസിലെ പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസിന്റെ വക്താവ് അഗ്‌നിസ്‌ക വിചാരി അന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ബലാത്സംഗം വഴിയോ അഗമ്യഗമനം വഴിയോ ഉണ്ടാകുന്ന ഗര്‍ഭധാരണം, സ്ത്രീയുടെ ജീവനോ ആരോഗ്യത്തിനോ അപകടമുണ്ടാകുമ്പോള്‍, അല്ലെങ്കില്‍ ഗര്ഭപിണ്ഡത്തിന് ഗുരുതരമായ വൈകല്യങ്ങള്‍ ഉള്ളപ്പോള്‍ ഒഴികെ, ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് 1993-ല്‍ പോളണ്ടില്‍ ഒരു കര്‍ശന നിയമം പാസാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News