വഴിതിരിച്ചുവിടാനുള്ള വീപ്പ ഇരുട്ടിൽ കണ്ടില്ല;സ്‌കൂട്ടർ മറിഞ്ഞ് മകനൊപ്പം സഞ്ചരിച്ചിരുന്ന സത്രീ മരിച്ചു

തിരുവനന്തപുരം: വാഹനങ്ങളെ വഴിതിരിച്ചുവിടുന്നതിന് ദേശീയപാതയില്‍ നിരത്തിയിരുന്ന വീപ്പയില്‍ സ്‌കൂട്ടറിടിച്ച് ഒരു മരണം. മകനും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. പിന്നിലിരുന്ന അമ്മ സുമ(50) മരിച്ചു. സ്‌കൂട്ടറോടിച്ചിരുന്ന മകന്‍ അഭിരാജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ 3.50 ഓടെ ദേശീയപാതയിലെ കുമരിചന്ത- തിരുവല്ലം റൂട്ടില്‍ പുതുക്കാട് കല്യാണ മണ്ഡപത്തിന് സമീപമാണ് അപകടം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നതിന് വെളളാറിലെ വീട്ടില്‍ നിന്ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. കുമരിചന്ത- തിരുവല്ലം റൂട്ടില്‍ ടാറിടുന്നതിന്റെ ഭാഗമായി മറുവശത്തുളള വണ്‍വേ റോഡില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിന് റിഫ്ളക്ടര്‍ പതിപ്പിച്ച വീപ്പകള്‍ മധ്യഭാഗത്ത് നിരത്തിയിരുന്നു.

വെളളാറില്‍ നിന്ന് ഇവര്‍ പുതുക്കാട് ഭാഗത്തേക്ക് വരുമ്പോള്‍ ഇരുട്ടായതിനെ തുടര്‍ന്ന് റോഡില്‍ വച്ചിരുന്ന വീപ്പകള്‍ കണ്ടിരുന്നില്ലെന്ന് മകന്‍ അഭിരാജ് പറഞ്ഞു. വീപ്പയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയും പിന്നില്‍ ഇരുന്ന സുമയുടെ തല റോഡില്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തി. ഭര്‍ത്താവ് എസ്. അജയന്‍. മക്കള്‍: അരുണ്‍, അഭിരാജ്. മരുമകള്‍ : സാന്ദ്ര സെബാസ്റ്റ്യന്‍. പൂന്തുറ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News