KeralaNews

ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചെന്ന് കരുതി ചിതയൊരുക്കി ബന്ധുക്കള്‍; പക്ഷെ തേടിയെത്തിയത് ആശ്വാസ വാര്‍ത്ത

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി വീട്ടമ്മയ്ക്ക് വേണ്ടി ചിതയൊരുക്കിയ ബന്ധുക്കളെ തേടിയെത്തിയത് ആശ്വാസവാര്‍ത്ത. വീട്ടമ്മ മരിച്ചതായി അറിയിച്ച് ആശുപത്രിയില്‍ നിന്നെത്തിയ സന്ദേശത്തെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ചിതയൊരുക്കിയത്.

എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നതോടെ വീട്ടമ്മ മരിച്ചിട്ടില്ലെന്നും അതേ പേരിലുള്ള മറ്റൊരു സ്ത്രീയാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചുനക്കര കോമല്ലൂര്‍ സ്വദേശിനിയായ 75 വയസ്സുകാരി മരിച്ചെന്നാണ് വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരം അറിയിക്കുകയും സംസ്‌കാരത്തിനുള്ള ക്രമീകരണം ഒരുക്കുകയും ചെയ്തു.

ഇന്നലെ രാവിലെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയപ്പോളാണ് മരിച്ചത് കായംകുളം സ്വദേശിനിയാണ് എന്നറിയുന്നത്. ഇരുവരും കൊവിഡ് ചികിത്സയിലായിരുന്നു. അമ്മ മരിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ മക്കള്‍ ആഹ്ളാദത്തിലായി.

ഒരേ പേരുകാര്‍ ആയതിനാല്‍ ഫോണ്‍ നമ്പര്‍ മാറിയതാണ് അബദ്ധത്തിന് കാരണം എന്നാണ് അനുമാനം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button