പാലക്കാട്: അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അട്ടപ്പാടി മേലെമുള്ള സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞിനെയാണ് ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനിയായ നിമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കോട്ടത്തറ ആശുപത്രിയില്‍വെച്ചാണ് കുഞ്ഞിനെ കാണാതായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്നു നിമ്യ. പതിയെ സംഗീതയുമായി സൗഹൃദം സ്ഥാപിക്കുകയും എന്തെങ്കിലും ആവശ്യത്തിന് മുറിവിട്ട് പുറത്തുപോകണം എന്നുണ്ടെങ്കില്‍ താന്‍ കുഞ്ഞിനെ നോക്കിക്കോളാം എന്നും നിമ്യ പറഞ്ഞിരുന്നു.
ഇത്തരത്തില്‍ സംഗീത ഭക്ഷണം വാങ്ങാനായി വാര്‍ഡില്‍ നിന്ന് പുറത്തുപോയ തക്കംനോക്കിയാണ് നിമ്യ കുഞ്ഞുമായി കടന്നുകളഞ്ഞത്. തിരികെ മുറിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെയും നിമ്യയേയും കാണാതായതായി മനസിലാക്കിയത്. ഉടന്‍തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഒടുവില്‍ ആനക്കല്‍ ഊരില്‍ നിന്ന് കുഞ്ഞിനെയും നിമ്യയേയും പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. കൃത്യത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.നിമ്യയ്ക്ക് കൃത്യം നടത്താന്‍ പുറത്തുനിന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും സംഭവത്തിനുപിന്നില്‍ ഏതെങ്കിലും സംഘം പ്രവര്‍ത്തിച്ചിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

