ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍! ചരിത്രമെഴുതി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ്

ബ്യൂണസ് അയേഴ്‌സ്: 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ മെസിയോടൊപ്പം നിര്‍ണായക പങ്കു വഹിച്ച താരമാണ് അവരുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.

അര്‍ജന്റീനയുടെ വിഖ്യാതമായ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം ഇപ്പോള്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് എമി.

അര്‍ജന്റീയ്ക്കായി ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ്. പരാഗ്വെക്കെതിരായ പോരാട്ടത്തില്‍ ക്ലീന്‍ ഷീറ്റായതോടെയാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. ഇത്രയും ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗോള്‍ കീപ്പറെന്ന അനുപമ റെക്കോര്‍ഡാണ് 31കാരന്‍ സ്വന്തം പേരിലാക്കിയത്.

2022ലെ ലോകകപ്പില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്ക് ഗോള്‍ വഴങ്ങിയ ശേഷം പിന്നീട് ഇതുവരെ താരം അര്‍ജന്റീന വലയില്‍ ഒരാളെയും ഗോള്‍ എത്തിക്കാന്‍ അനുവദിച്ചിട്ടില്ല. പത്ത് മാസവും ഏഴ് മത്സരങ്ങളും താരം ഗോള്‍ വഴങ്ങാതെ നിന്നു .

പാനമ, കുര്‍ക്വാവോ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങളിലും ഇക്വഡോര്‍, ബൊളീവിയ, പരാഗ്വെ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലുമാണ് താരം ഇതുവരെയായി ഗോള്‍ വഴങ്ങാതെ വല കാത്തത്. പരാഗ്വെക്കെതിരായ പോരാട്ടത്തില്‍ അര്‍ജന്റീന 1-0ത്തിന്റെ വിജയമാണ് നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News