24.7 C
Kottayam
Friday, May 17, 2024

രാജീവ് ചന്ദ്രശേഖർ കേരള ജനതയോട് മാപ്പ് പറയുമോ? ജീവനഷ്ടത്തിൽ ദുഃഖം, അവസാനം ആശ്വാസനിമിഷം, കേരളമേ നന്ദിയെന്ന് എംബി രാജേഷ്

Must read

തിരുവനന്തപുരം: കളമശേരി വിഷയത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തോട് മാപ്പ് പറയുമോയെന്ന് മന്ത്രി എംബി രാജേഷ്. സ്ഫോടന വാർത്ത പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് കേന്ദ്രമന്ത്രിയാണെന്ന് എംബി രാജേഷ് പറഞ്ഞു.

അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതിൽ താങ്കൾ കേരള ജനതയോട് മാപ്പ് പറയുമോയെന്ന് രാജേഷ് ചോദിച്ചു.

രാജീവ് ചന്ദ്രശേഖറിനുള്ള മറുപടിയെന്ന നിലയിൽ ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് എംബി രാജേഷ് വിമർശനങ്ങൾ ഉന്നയിച്ചത്. ഇന്നലെ എന്തൊരു ദിവസമായിരുന്നെന്ന് പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ് തുടങ്ങുന്നത്. സ്‌ഫോടനത്തിൽ ഉണ്ടായ ജീവനഷ്ടത്തിൽ അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം ആശ്വാസത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങളാണ് ഇന്നലെ വൈകുന്നേരമാകുമ്പോഴേക്കും ഉണ്ടായതെന്ന് മന്ത്രി പറയുന്നു.

എംബി രാജേഷിന്‍റെ കുറിപ്പ് പൂർണ്ണരൂപത്തിൽ

ഇന്നലെ എന്തൊരു ദിവസമായിരുന്നു!

രാവിലെ കൊച്ചിക്കടുത്ത് കളമശ്ശേരിയിൽ ഒരു ബോംബ് സ്ഫോടനം നടന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെ കേട്ടത്. കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് സംസ്ഥാനമാകെ പരിഭ്രാന്തിയിൽ മുങ്ങി. ഉടൻതന്നെ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും നൽകി. കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും കർശനമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. ഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി.

ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്നയാൾ, താനാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് അവകാശപ്പെട്ട് പോലീസിന് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയും ചില തെളിവുകൾ കൈമാറുകയും ചെയ്തു. അതേസമയം ഒരു പ്രത്യേക സമുദായത്തിനും എൽഡിഎഫ് സർക്കാരിനുമെതിരെയും സംസ്ഥാനത്തെയാകെയും അപകീർത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചാരണം ചിലർ അഴിച്ചുവിട്ടു.

സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബിജെപി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു.

എന്നാൽ മേല്പറഞ്ഞ അപവാദങ്ങൾ ഒഴികെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളാകെയും മാധ്യമങ്ങളിൽ വലിയൊരു വിഭാഗവും അഭിനന്ദനീയമായ പക്വതയും സന്ദർഭത്തിന് അനുയോജ്യമായ മിതത്വവും പാലിച്ചു. അപവാദപ്രചാരകർ തീർത്തും ഒറ്റപ്പെടുകയും ചെയ്തു. പോലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ജനങ്ങൾ മാതൃകാപരമായ വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. മലയാള മാധ്യമങ്ങളിൽ ഭൂരിപക്ഷവും വർഗീയ ശക്തികൾക്കും സമൂഹവിരുദ്ധർക്കും വിദ്വേഷ പ്രചാരണത്തിന് ഇടയാക്കാതെ അവരുടെ യൂട്യൂബ് ചാനലിന്‍റെ കമന്‍റ് ബോക്സുകൾ അടച്ചു.

കേരളം സമാധാനത്തിന്‍റെയും സൗഹാർദ്ദത്തിന്‍റെയും നാടാണ്. നാടിന്‍റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച സന്ദർഭമായി ആ ദിവസം മാറി. ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്നവരാരെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് അവസരം കിട്ടി. സ്‌ഫോടനത്തിൽ ഉണ്ടായ ജീവനഷ്ടത്തിൽ അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം ആശ്വാസത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങളാണ് ഇന്നലെ വൈകുന്നേരമാകുമ്പോഴേക്കും ഉണ്ടായത്.

കേരളമേ നന്ദി!

മലയാളിയും കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറോട്, ഇന്ന് നടത്തിയ വിശദീകരണത്തിനു ശേഷവും, ചോദിക്കാനുള്ള ചോദ്യം ഇതാണ്. തന്‍റെ നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതിൽ താങ്കൾ കേരള ജനതയോട് മാപ്പ് പറയുമോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week