വന്യമൃഗ ആക്രമണത്തിൽ രണ്ട് ജീവൻകൂടി പൊലിഞ്ഞു: കക്കയത്ത് കാട്ടുപോത്ത്, തൃശ്ശൂരിൽ കാട്ടാന

കോഴിക്കോട്: സംസ്ഥാനത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്ന് രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും തൃശ്ശൂരുമാണ് വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂര്‍ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.

കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽവെച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

തൃശ്ശൂര്‍ വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങൽകുത്ത് അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News