വധശിക്ഷ വിധിച്ചപ്പോള്‍ പ്രതികരണമില്ലാതെ ​ഗ്രീഷ്മ, പൊട്ടികരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചപ്പോൾ പ്രതികരണമില്ലാതെ ​ഗ്രീഷ്മ കോടതി മുറിയിൽ നിന്നു. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാൻ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ​ഗ്രീഷ്മ. തുടക്കത്തിൽ ​ഗ്രീഷ്മയുടെ കണ്ണുകൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയാവുകയായിരുന്നു. ഒടുവിൽ മകന്റെ മരണത്തിൽ നീതി ലഭിച്ചപ്പോൾ ആ അമ്മയും കുടുംബവും കോടതിയിൽ പൊട്ടികരഞ്ഞു.

ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങൾ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമർത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമം ഒന്നുമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തൂക്കുകയർ വിധിച്ചത്.

ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോൺ ​ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News