വയനാട് ഡിസിസി ട്രഷററുടെ മരണം: പുറത്തുവന്നത് വ്യാജരേഖ, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഐ.സി ബാലകൃഷ്ണൻ

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെയും മകൻറെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ. തനിക്കെതിരെ വ്യാജ രേഖകൾ പ്രചരിപ്പിക്കുകയാണെന്ന് ഐ.സി ബാലകൃഷ്ണൻ ആരോപിച്ചു. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ എസ് പിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ആത്മഹത്യക്ക് കാരണമെന്താണെന്ന് എൻ എം വിജയൻ്റെ കോൾ രേഖകൾ അടക്കം പരിശോധിച്ച് അന്വേഷിക്കണമെന്ന് ഐ.സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഡിസിസി പ്രസിഡണ്ട് ആയിരുന്നപ്പോൾ ഉയർന്ന നിയമന വിവാദം പാർട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതം എന്നാണ് കണ്ടെത്തിയത്. ആരോപണത്തിനു പിന്നിലുള്ള ആളുകൾക്കെതിരെ പാർട്ടി നടപടിയുമെടുത്തു.

താൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പരാതിക്കാർ രംഗത്ത് വരുന്നില്ല? ഉപജാപക സംഘം എൻ എം വിജയനെ ചതിച്ചതാണോ എന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയിൽ പീറ്ററും  വിജയനും തമ്മിലാണ് കരാർ. എന്തുകൊണ്ട് പീറ്റർ തന്നെ ബന്ധപ്പെട്ടില്ലെന്നും പണം കൊടുത്തവർ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.  ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന എൻ എം വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News