ചന്തയില്‍ പോയി വില പേശി വാങ്ങിയ പോലെ ആണല്ലോടാ വാര്‍ണറിനെ ടീമിലെടുത്തത്; ട്രോളുമായി മുന്‍ ഇന്ത്യന്‍ താരം

ഐ.പി.എല്ലിന്റെ പുതിയ സീസണിനായുള്ള മെഗാലേലം നടന്നുകൊണ്ടിരിക്കുകയാണ്. പല യുവതാരങ്ങളും കോടിപതികളായപ്പോള്‍ പല അന്താരാഷ്ട്ര താരങ്ങള്‍ക്കും നിരാശയായിരുന്നു ഫലം. പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഓവര്‍സീസ് താരങ്ങള്‍ക്കും പിന്നാലെ ഫ്രാഞ്ചൈസികള്‍ ഒരു പോലെ കൂടിയപ്പോള്‍ ലേലവും ആവേശത്തിലായിരിക്കുകയാണ്. ലേലത്തിന്റെ ആദ്യ ദിവസം തന്നെ മാര്‍ക്വി താരങ്ങളെല്ലാം ഓരോ ടീമിന്റെയും ഭാഗമായിട്ടുണ്ടായിരുന്നു. ചിലര്‍ക്ക് ലോട്ടറിയടിച്ചപ്പോള്‍ മറ്റു ചിലര്‍ക്ക് പ്രതീക്ഷിച്ച വില കിട്ടിയതുമില്ല. ലേലത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ച വില കിട്ടാതെ പോയ താരമാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള പിണക്കത്തിന് പിന്നാലെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ഏത് ടീമിലേക്കാവും പോവുക എന്നതായിരുന്നു ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരുന്നത്. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് താരം ചേര്‍ന്നത്.

അടുത്തിടെ നടന്ന പരമ്പരകളിലെ മിന്നുന്ന പ്രകടനവും ഓസീസിന്റെ ടി-20 ലോകകപ്പ് നേട്ടവും താരത്തിന് കൂറ്റന്‍ തുക തന്നെ ലേലത്തില്‍ നിന്നും ലഭിക്കുമെന്ന് കരുതിയെങ്കിലും താരതമ്യേന ചെറിയ തുകയാണ് താരത്തിന് ലഭിച്ചത്. ഇതിനു പിന്നാലെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍. ദല്‍ഹിയിലെ ആളുകള്‍ വിലപേശി സാധനങ്ങല്‍ വാങ്ങുന്നതില്‍ മിടുക്കരാണെന്നും, ഡേവിഡ് വാര്‍ണറെ പോലെ ഒരു താരത്തിനെ 6.25 കോടിക്ക് സ്വന്തമാക്കിയെങ്കില്‍ അത് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്നും വില പേശും പോലെയാണെന്നും അദ്ദേഹം പറയുന്നു.

മെഗാ ലേലത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മന്‍ദീപ് സിംഗ്, എന്നിവരെയാണ് ദല്‍ഹി രണ്ടാം ദിവസം സ്വന്തമാക്കിയിരിക്കുന്നത്. കെ.എസ് ഭരത്, കമലേഷ് നാഗര്‍കോട്ടി, സര്‍ഫറാസ് ഖാന്‍, അശ്വിന്‍ ഹെബ്ബാര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷര്‍ദുല്‍ താക്കൂര്‍, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ താരങ്ങളെ ദല്‍ഹി കഴിഞ്ഞ ദിവസവും തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു.

റിഷബ് പന്ത്, അക്സര്‍ പട്ടേല്‍,പൃഥ്വി ഷാ, ആന്റിച്ച് നോര്‍ജെ എന്നിവരെ നിലനിര്‍ത്തുകയും ചെയ്ത ദല്‍ഹി ഒരൊന്നൊന്നര ടീമായി മാറിയെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ രണ്ടിനാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ മൂന്നിനാണ് കലാശപ്പോരാട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News