സോൾ: ദക്ഷിണ കൊറിയയ്ക്ക് ചുറ്റും വട്ടമിട്ട് പറന്ന് ഉത്തരകൊറിയൻ യുദ്ധവിമാനങ്ങൾ. വെള്ളിയാഴ്ച പുലർച്ചെയാണ് 180 യുദ്ധവിമാനങ്ങൾ അതിർത്തിയിലൂടെ പറന്നതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. തന്ത്രപ്രധാനമായ മിലിട്ടറി ഡിമാർക്കേഷൻ ലൈനിനു (എംഡിഎൽ) സമീപത്തുകൂടിയാണ് വിമാനങ്ങൾ പറന്നത്.
സമുദ്രാതിർത്തിയിൽ രാത്രിയിൽ 80 തവണ ആയുധങ്ങൾ പ്രയോഗിച്ചു. മിസൈലുകളുൾപ്പെടെയുള്ള ആയുധങ്ങൾ കടലിൽ പതിച്ചു. ഇതോടെ എഫ് 35 എ യുദ്ധവിമാനം ഉൾപ്പെടെ 80 വിമാനങ്ങൾ ദക്ഷിണ കൊറിയ തയാറാക്കിനിർത്തി. 240 യുദ്ധവിമാനങ്ങൾ യുഎസ് സഹകരണത്തോടെ പരിശീലനം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
2018ലെ കരാറിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നറിയിച്ച് ദക്ഷിണ കൊറിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് സന്ദേശം അയച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി ലീ ജോങ് സപ് ആശയവിനിമയം നടത്തി. തുടർച്ചയായി ഉത്തരകൊറിയ പ്രകോപനമുണ്ടാക്കുന്നതിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ലീ ജോങ് പറഞ്ഞു.
ഈ വർഷമാണ് ഉത്തരകൊറിയ ഏറ്റവും കൂടുതൽ മിസൈലുകൾ പരീക്ഷിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷസാധ്യത രൂക്ഷമായി. 2017നു ശേഷം ആദ്യമായി ആണവായുധ പരീക്ഷണം നടത്താൻ ഉത്തരകൊറിയ നീക്കം നടത്തുന്നുവെന്ന് യുഎസ് അറിയിച്ചു. രഹസ്യമായി അത്തരം പരീക്ഷണങ്ങൾ നടത്തിയോ എന്നറിയില്ലെന്നും യുഎസ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയിൽ യുഎസ് ഇക്കാര്യം ഉന്നയിച്ചു.
കൂടുതൽ ഉപരോധങ്ങൾ ഉത്തരകൊറിയയ്ക്കുമേൽ ചുമത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയ അതിർത്തിയിൽ തുടരെ കിം ജോങ് ഉന്നിന്റെ സൈന്യം പ്രകോപനം നടത്തുകയാണ്. ഏതുനിമിഷവും യുദ്ധം ആരംഭിക്കാവുന്ന സ്ഥിതിവിശേഷത്തിലേക്ക് കിം നീങ്ങുന്നുവെന്നും രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണെന്നും ജർമനി അടക്കമുള്ള രാജ്യങ്ങൾ പറഞ്ഞു.
ദക്ഷിണ കൊറിയയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് കഴിഞ്ഞ ദിവസം 23 മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെയാണ് വീണ്ടും പ്രകോപനം. വ്യാഴാഴ്‌ച ഉത്തര കൊറിയ ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. ദക്ഷിണ കൊറിയയിൽ ഉള്ളവരും വടക്കൻ ജപ്പാന്റെ ചില ഭാഗങ്ങളിൽ താമസിക്കുന്നവരും അതീവജാഗ്രത പുലർത്തണമെന്നു ദക്ഷിണ കൊറിയൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന സൈനിക പരിശീലനം എത്രയും പെട്ടെന്ന് നിർത്തിവയ്ക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സംയുക്തമായി സൈനിക പരിശീലനം നടത്താൻ ആരംഭിച്ചതോടെയാണ് അതിർത്തിപ്രദേശങ്ങളിൽ ഉത്തരകൊറിയ തുടർച്ചയായി പ്രകോപനമുണ്ടാക്കാൻ തുടങ്ങിയത്.