മലപ്പുറത്ത് ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കാൻ 4 വയസുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി; അച്ഛന് ശിക്ഷ

മലപ്പുറം: നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കുന്നതിന് നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ ആൾക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം പാറയിൽ അബ്ദുൽ കലാം (41) എന്നയാൾക്കെതിരെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് കെ. പി ജോയ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. 

പരാതിയിൽ വഴിക്കടവ് പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചതിലാണ് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസവും ഒരാഴ്ചയും അധിക സാധാരണ തടവ് അനുഭവിക്കണം. വഴിക്കടവ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ ആണ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിയത്. സബ് ഇൻസ്‌പെക്ടർ അജയകുമാർ ആണ് പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻ സിസ് ഹാജരായി. 

വിചാരണയ്ക്കിടെ 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിക്ക് മതിയായ ജാമ്യക്കാർ ഹാജരായത് പ്രകാരം അപ്പീൽ നൽകുന്നതിലേക്കായി ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News