‘സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്‌നേഹം’; മകനെ നാട്ടിലാക്കി റിഫ ദുബായിലെത്തിയിട്ട് 20 ദിവസം, വിശ്വസിക്കാനാകാതെ ആരാധകര്‍

ദുബൈ: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് ആരാധകര്‍. രണ്ട് ദിവസം മുമ്പുവരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന താരത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പലര്‍ക്കും അവിശ്വസനീയമാണ്. സ്വയം മരണം വരിച്ചതാണെങ്കില്‍ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്നത്.

ഭര്‍ത്താവ് കാസര്‍കോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു(25)വിനോടൊപ്പം ഒന്നര മാസം മുന്‍പാണ് റിഫ യുഎഇയിലെത്തിയത്. ഏകമകന്‍ അസാനോടുമൊപ്പം സന്ദര്‍ശക വീസയിലെത്തിയ ഇവര്‍ പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചുപോന്നു. 20 ദിവസം മുന്‍പ് മകനെ നാട്ടിലെ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തി റിഫ വീണ്ടും മെഹ്നുവിനൊപ്പം തിരികെയെത്തി. പിന്നീട് സംഗീത ആല്‍ബം നിര്‍മാണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഇരുവരും.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള വിഡിയോ 2 ദിവസം മുന്‍പാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. വിഡിയോകളിലെല്ലാം വളരെ സന്തോഷത്തോടെയാണ് ഇരുവരെയും കണ്ടിരുന്നത്. സൗന്ദര്യപ്പിണക്കങ്ങളല്ലാതെ ഇവര്‍ക്കിടയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പരസ്പരം പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇവര്‍ കുടുംബങ്ങളുടെ സമ്മതത്തോടെ 4 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള റിഫയ്ക്ക് യുട്യൂബില്‍ നിന്ന് നല്ല വരുമാനവും കിട്ടിയിരുന്നു.ഫാഷന്‍, റസ്റ്ററന്റുകളിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തല്‍, യാത്രകള്‍ എന്നിവയായിരുന്നു റിഫയുടെ യുട്യൂബ് ഇന്‍സ്റ്റഗ്രാം ചാനലുകളിലെ പ്രധാന ഉള്ളടക്കം.

റിഫ മരിച്ചതിന് തലേ രാത്രിയില്‍ ഒരു വിരുന്നിന് പോയിരിക്കുകയായിരുന്നു മെഹ്നു. പുലര്‍ച്ചെ ഒരുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് റിഫയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്കു കൊണ്ടുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News