വിഴിഞ്ഞത്ത് കേരള പൊലീസ് പര്യാപ്തം; കേന്ദ്ര സേനയുടെ ആവശ്യമില്ല: തുറമുഖ മന്ത്രി

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് നിർമാണക്കമ്പനിയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി ആരോപിച്ചു. 

വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതു സംസ്ഥാന സർക്കാരല്ല, അദാനി ഗ്രൂപ്പാണെന്നു കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു. സർക്കാരിനോടു ഹൈക്കോടതി അഭിപ്രായം മാത്രമാണു ചോദിച്ചതെന്നും സംസ്ഥാനം എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനാണ് സർക്കാർ നിലപാട് അറിയിച്ചത്.

ഇക്കാര്യത്തിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News