വിജില്‍ തിരോധാനം: അന്വേഷണത്തിൽ വഴിത്തിരിവ്; സരോവരത്തെ ചതുപ്പില്‍ നിന്നു അസ്ഥിക്കഷണങ്ങൾ കണ്ടെത്തി

കോഴിക്കോട്: ആറുവര്‍ഷംമുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ വന്‍ വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍നിന്ന് കണ്ടെത്തിയിരുന്നു. ഷൂ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

2019 മാര്‍ച്ച് 24-നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പില്‍ പരിശോധന നടത്തുന്നത്.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്. അമിതമായി ലഹരിയുപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ മൊഴിനല്‍കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളായ വാഴത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരുമായി തെളിവെടുപ്പുനടത്തി.

വിജിലിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുപറഞ്ഞ സരോവരം തണ്ണീര്‍ത്തടത്തില്‍ അന്വേഷണസംഘം വ്യാഴാഴ്ച ഏഴുമണിവരെ പരിശോധനതുടര്‍ന്നു. വെള്ളിയാഴ്ച ഉച്ചവരെ തിരച്ചില്‍തുടരുമെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ചനടത്തിയ പരിശോധനയില്‍ ഷൂ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News