‘മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാം’; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഡൽഹിയിൽനിന്ന് ഫോൺ, അന്വേഷണം

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽനിന്ന് ഫോൺവിളി. വയനാട് എം.പി.യുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങി.

ജൂലായ് ആറിനാണ് വാട്‌സാപ്പ് കോൾ വന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്ന് രാജ്കുമാറാണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ തന്നതെന്നും പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു സംസാരം. സംഭാഷണം നീണ്ടപ്പോൾ സംശയംതോന്നിയ എം.എൽ.എ. പണംതരാമെന്ന് വാഗ്ദാനം ചെയ്തു. പിന്നീട്, ഫോൺനമ്പർ നൽകിയെന്നു പറഞ്ഞ എം.പി.യെ കാര്യങ്ങൾ ധരിപ്പിച്ചു. എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എം.എൽ.എ.മാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ഇരുവരും പാർട്ടി ആസ്ഥാനവുമായും പ്രിയങ്കയുടെ ഓഫീസുമായും ബന്ധപ്പെട്ടു. ഓഫീസിൽനിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ 11-ന് സൈബർസെല്ലിൽ പരാതി നൽകി. ഡൽഹിയിൽനിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും പാർട്ടിയാണ് പ്രതികരിക്കേണ്ടതെന്നും വിദ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News