ചെന്നൈ: ആൻഡ്രിയ ജെറമിയ നായികയായി അഭിനയിച്ച തമിഴ് ചിത്രം മാനുഷിക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ സിനിമയുടെ നിർമ്മാതാവായ സംവിധായകന്‍ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗോപി നൈനാർ സംവിധാനം ചെയ്ത ചിത്രമാണ് മാനുഷി.
ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സംവിധായകന്‍റെ റിട്ട് ഹർജി പരിഗണിക്കും. ഒരു സ്ത്രീയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നതിലൂടെ ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. സിനിമ നിർമ്മിച്ചത് വെട്രിമാരന്‍റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയാണ്.
2024 സെപ്റ്റംബറിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചു. അതിലെ ഉള്ളടക്കം സ്റ്റേറ്റിനെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം എന്നാണ് ഹര്‍ജിയില്‍ സംവിധായകന്‍ പറയുന്നത്.
സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് മുമ്പ് തനിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയില്ലെന്നും സെൻസർ കമ്മിറ്റി അംഗങ്ങളുടെ വ്യക്തിഗത വീക്ഷണങ്ങൾ അറിയിച്ചില്ലെന്നും ഹര്‍ജിയില്‍ വെട്രിമാരന്‍ ചൂണ്ടിക്കാട്ടി. സിനിമ പുനഃപരിശോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടുന്ന ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 29 ന് സിബിഎഫ്‌സിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.


