കെടിയു വിസി നിയമനം റദ്ദാക്കിയ വിധി; ഡോ രാജശ്രീയ്‌ക്ക് വീണ്ടും തിരിച്ചടി, പുന:പരിശോധനാ ഹർജി തള‌ളി

ന്യൂഡൽഹി: സാങ്കേതിക സർ‌വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ ഡ‌ോ.രാജശ്രീ എം.എസ് നൽകിയ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള‌ളി. എന്നാൽ നിയമനം റദ്ദാക്കിയ വിധിയിൽ രാജശ്രീയ്‌ക്ക് ഇതുവരെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജി തള‌ളിയ ഉത്തരവിൽ ജസ്‌റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് അറിയിച്ചു. വി.സിയുടെ പെൻഷന് രാജശ്രീയ്‌ക്ക് അർഹതയുണ്ടാകില്ല. സാങ്കേതിക സർ‌വകലാശാല വൈസ് ചാൻസലറെ കണ്ടെത്താനുള‌ള സർച്ച് കമ്മറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടംഅനുസരിച്ച് ആവശ്യമില്ലെന്നും ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

വിധിയ്‌ക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന ഡോ.രാജശ്രീയുടെ ആവശ്യവും കോടതി തള‌ളി. വി.സി നിയമനത്തിനുള‌ള സെലക്ഷൻ കമ്മിറ്റിയിൽ തെറ്റായ നടപടിയുണ്ടായെങ്കിൽ അതിന് താൻ ഇരയായതാണെന്നാണ് ഹർജിയിൽ ഡോ.രാജശ്രീ ചൂണ്ടിക്കാട്ടിയത്. നിയമനം റദ്ദാക്കിയ വിധി വന്നതോടെ താൻ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിന്റെ മുന്നിലും അപമാനിതയായെന്നായിരുന്നു ഹർജിയിൽ ഡോ.രാജശ്രീ പറഞ്ഞിരുന്നത്. അതേസമയം വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇതുവരെ ലിസ്‌റ്റ് ചെയ്‌തിട്ടില്ല.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നിര്‍ദ്ദേശം യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പ്രതിനിധിയെ തീരുമാനിക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് സിസ തോമസിന്റെ നിയമനം ശരിവെച്ച് പുതിയ വി.സിക്കായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിന് ആണെന്ന് യുജിസി ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഇതോടെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News