കണ്ണൂർ: എക്‌സിറ്റ് പോളുകളെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എം.പി.യുമായ കെ.സി. വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ അല്ല വിശ്വസിക്കുന്നത്. അതിനെക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. മേയ് നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
''എക്‌സിറ്റ് പോൾ ഫലങ്ങളെ അല്ല വിശ്വസിക്കുന്നത്. എക്‌സിറ്റ് പോളുകൾ പറഞ്ഞതിനെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്നാണ് ഫീൽഡിലെ റിപ്പോർട്ട്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. എക്‌സിറ്റ് പോളുകളെ അതിജീവിക്കുന്ന വിജയമാകും ഉണ്ടാവുക.
കണ്ണൂരിലടക്കം അത്ഭുതങ്ങളുണ്ടാകും. എക്‌സിറ്റ് പോളുകളുടെ കാര്യത്തിൽ കുറേ നാളുകളായി ഞങ്ങളുടെ നിലപാട് ഒന്നുതന്നെയാണ്. എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഞങ്ങൾ മുന്നോട്ടുപോകാറുള്ളത്.
സർക്കാരിനെതിരായ ശക്തമായ വികാരവും ഇന്ദിരാ ഗ്യാരണ്ടിയോടുള്ള പ്രതിബദ്ധത എന്നിവയെല്ലാമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. എന്തായാലും ഇനി മൂന്നുദിവസത്തെ കാര്യമല്ലേയുള്ളൂ. അതുവരെ കാത്തിരിക്കാം. നമ്മൾ എന്തിനാണ് അതിൽ തല പുണ്ണാക്കുന്നത്. നാലാം തീയതി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കും'', കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് എൽഡിഎഫ് നേതാക്കളോട് ചോദിക്കാത്തത് എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ''പ്രതിപക്ഷ നേതാവ് ആരാകുമെന്ന് രാവിലെ മുതൽ വൈകുന്നേരം വരെ അവരോട് ചോദിക്കണം. നിങ്ങൾ വൺസൈഡ് ആവാതെ, കൃത്യമായിട്ട് അവരോട് ചോദിക്കണം. പത്തുകൊല്ലം ഭരിച്ച മാർക്‌സിസ്റ്റ് സർക്കാർ അധികാരത്തിൽനിന്ന് പുറത്തേക്കുള്ള വഴിയിലാണ്. അപ്പോൾ ആരാണ് ഇനിയുള്ള കാലം അവരെ നിയമസഭയിൽ നയിക്കുന്നത്. അതാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അത് നിങ്ങൾ ആരും ചോദിക്കുന്നില്ല'', അദ്ദേഹം പറഞ്ഞു.

