വെഞ്ഞാറമ്മൂട്ടിൽ വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തൽ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് യുവാവ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന വൃദ്ധ കൊല്ലപ്പെട്ടകേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരൻ കുറ്റം സമ്മതിച്ചു. ശ്രീനാരായണപുരം സ്വദേശി ജിത്തു(22) ആണ് പിടിയിലായത്. കഴുത്ത് ഞെരിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പൊലീസ് പറയുന്നു.

വയോധികയുടെ വീടിനടുത്തുള്ള ബന്ധുവീട്ടിൽ പ്രതി സ്ഥിരമായെത്തിയിരുന്നു. വയോധികയുടെ വീടുമായും പ്രതി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കൊലപാതകത്തിനുശേഷവും ഇയാൾ ബന്ധുവീട്ടിൽ തുടരുകയായിരുന്നു. ജിത്തുവിന്റെ രണ്ടു ഫോണുകളിൽ ഒരെണ്ണം വയോധികയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് രണ്ടാമത്തെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയിലാണ് പ്രതി തൊട്ടടുത്തുള്ള വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.

വീടിന്റെ പിൻവാതിലിലെ കുറ്റി തകർത്തനിലയിലും മുൻവാതിൽ തുറന്ന നിലയിലുമായിരുന്നു. മുറിയിൽ നിന്ന് സിഗരറ്റ് കുറ്റികളും കണ്ടെടുത്തിരുന്നു. സംഭവസമയത്ത് ആക്‌ടീവായിരുന്ന മറ്റൊരു ഫോൺ സമീപത്തുതന്നെ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുത്ത വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാവിലെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികൾ വയോധികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ ജോലി ആരംഭിച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും വിളിച്ചെങ്കിലും അനക്കമില്ലാത്തതിനെ തുടർന്ന് നോക്കിയപ്പോൾ കതക് തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ തൊഴിലാളികൾ അകത്തുകയറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തിയത്. വസ്ത്രങ്ങൾ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. തൊഴിലാളികൾ അയൽവാസികളേയും, അവർ വലിയകട്ടയ്ക്കാലിൽ താമസിക്കുന്ന വയോധികയുടെ മകനെയും വിവരമറിയിച്ചു. മകൻ വിളിച്ചുപറഞ്ഞതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ,വെഞ്ഞാറമൂട് എസ്.എച്ച്.ഒ പ്രതീഷ്,എസ്.ഐ.മാരായ മോനിഷ്,അംബരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News