ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണെന്നും വികാരപരമായാണ് കമ്മിറ്റി ഈ വിഷയം എടുത്തിട്ടുള്ളതെന്നും എസ്എൻഡിപി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപിയും എൻഎസും തമ്മിൽ ഇനിയൊരിക്കലും കൊമ്പുകോർക്കില്ലെന്നും എല്ലാ കാര്യങ്ങളും എൻഎസ്എസ് അധ്യക്ഷൻ സുകുമാരൻ നായരുമായി ആലോചിച്ച്, ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗത്തിന് ഒരുസമുദായത്തോടും ഒരുവിരോധവുമില്ല. മുസ്ലിം ലീഗിനേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തോടുള്ള വിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപിയുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സമന്വയത്തോടും സൗഹാർദത്തോടും കൂടി മുന്നോട്ടുപോകണമെന്ന് ചിന്തിക്കുന്ന സംഘടനയാണ് എസ്എൻഡിപി. യോഗമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ലീഗ് ഭരണത്തിലിരിക്കുമ്പോൾ കാണിച്ച വിവേചനത്തെ തുറന്നുകാണിക്കുക മാത്രമാണ് ചെയ്തത്. അത് പറയാതെ വളച്ചൊടിച്ച് മതവിദ്വേഷമായി വരുത്തിത്തീർക്കുന്ന പ്രവൃത്തിയാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് ഇരുകൂട്ടരും തുറന്നു ചർച്ചചെയ്യുകയും പ്രമേയം പാസ്സാക്കുകയും ചെയ്തതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ലീഗിന്റെ ഭാഗത്തുനിന്ന് പ്രശ്‌നമുണ്ടായപ്പോൾത്തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണ്. അതിന് എൻഎസ്എസ് അധ്യക്ഷനോട് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ ഒരു തെറ്റുമില്ലെന്ന് പറഞ്ഞും തനിക്കും തന്റെ സമുദായത്തിനും വലിയ ആത്മബലം നൽകിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഐക്യത്തിന്റെ കാര്യം ചർച്ചചെയ്യാൻ തുഷാർ പോകുമെന്നും അദ്ദേഹം അറിയിച്ചു. ഐക്യത്തിനായി ഒരുപാധിയും വെക്കുന്നില്ല, സാമൂഹ്യനീതിക്കുവേണ്ടി ചിന്തിക്കുന്ന നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒത്തുചേരുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.


