കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി എന്ന നില, കേരളത്തില്‍ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് സീറ്റ് കൂടി,പൊന്നു പെങ്ങന്‍മാരെ പ്രൊഡക്ഷന്‍ കുറയ്ക്കല്ലേയെന്ന് വെള്ളാപ്പള്ളി

കോട്ടയം: കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി കേരള സര്‍ക്കാരെന്ന നിലയിലേക്കെത്തി കാര്യങ്ങളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ കുട്ടികള്‍ക്ക് സൂംബ നൃത്ത കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തു. സര്‍ക്കാര്‍ എന്ത് നിയമം കൊണ്ട് വന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കില്‍ അത് കുഴപ്പമായി. ഇരിക്കാന്‍ പറഞ്ഞാല്‍ ഇപ്പുറത്തുള്ളവർ കിടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോടതിയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ സമയം ക്രമീകരിച്ചപ്പോള്‍ ഓണം ക്രിസ്മസ് അവധികൾ വെട്ടിക്കുറയ്ക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ഈ രാജ്യം എങ്ങോട്ടേക്കാണ് പോകുന്നത്. ഇവിടെ മതാധിപത്യമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘കോട്ടയം ചില സമുദായങ്ങളുടെ കുത്തകയാണ്. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈകളിലായി. മറിച്ച് പറയാന്‍ ആരുമില്ലാതായി. അധികാരത്തിനും അവകാശത്തിനുംവേണ്ടി പോരാടുന്ന സ്വഭാവം നമുക്കില്ല. വിശ്വസിക്കുന്ന പാര്‍ട്ടിക്കാര്‍ ആരെയെങ്കിലുമൊക്കെ നിര്‍ത്തും. അവര്‍ക്ക് വോട്ട് ചെയ്യും. അങ്ങനെയല്ല വേണ്ടത്. അധികാരത്തില്‍ പ്രാതിനിധ്യം കിട്ടണം. വിശ്വസിക്കുന്ന പാര്‍ട്ടികളില്‍ അവകാശങ്ങള്‍ ഉന്നയിക്കണം. അധികാരത്തിന്റെ ഭാഗത്ത് നമ്മുടെ ആളുകളെ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ കൂട്ടായ്മയ്ക്ക് അര്‍ത്ഥമില്ല. എന്നാലെ സാമൂഹിക നീതി ഉറപ്പാക്കാന്‍ ആകൂ’-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രാഷ്ട്രീയ ശക്തിയായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍ മുസ്ലിം സമുദായം ഭൂരിപക്ഷമാകുമെന്ന് വി.എസ്.അച്യുതാനന്ദന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് സീറ്റ് കൂടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പൊന്നു പെങ്ങന്‍മാരെ പ്രൊഡക്ഷന്‍ കുറയ്ക്കല്ലേയെന്നും വെള്ളാപ്പള്ളി സമ്മേളനത്തിന് എത്തിയവരോടായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News