പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യം; തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണ്; കെ.എം. മാണി സഹായിച്ചിട്ടുണ്ട്, പക്ഷേ മകന്‍ സൂത്രക്കാരനെന്ന് വെള്ളാപ്പള്ളി; സത്യം പറയാന്‍ പറ്റാത്ത അവസ്ഥ; മലപ്പുറം പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

കോട്ടയം: വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്എന്‍ഡിപി ശാഖാസംഗമത്തില്‍ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.

താനൊരു വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അത് വര്‍ഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങള്‍ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന് മുസ്ലീങ്ങള്‍ അല്ലാത്ത എംഎല്‍എമാര്‍ ഇല്ല. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ ക്രൂശിക്കു്ന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

രാജ്യം ഭരിക്കേണ്ടത് എങ്ങനെയാണെന്ന് മതശക്തിക്കള്‍ കല്‍പ്പികയാണ്. കേരളത്തില്‍ എസ്എന്‍ഡിപിക്ക് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അത്രയും മലപ്പുറത്ത് ഒരു സമുദായത്തിനുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാസ്ഥ പരിഹരിക്കുന്നതിന് മുസ്ലിംലീഗിനൊപ്പവും ക്രൈസ്തവ പിന്നോക്ക വിഭാഗത്തിന് ഒപ്പവും എസ്എന്‍ഡിപി സമരരംഗത്ത് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഭരണത്തില്‍ വന്നതിന് ശേഷം മറ്റ് സമുദായങ്ങള്‍ക്ക് നേട്ടമുണ്ടായപ്പോള്‍ എസ്എന്‍ഡിപി പിന്തള്ളപെട്ടുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News