തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്.
അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ കുഞ്ഞ് നിലത്ത് പായയിൽ കിടക്കുകയായിരുന്നു. ഈ സമയം അശ്വതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയ മുത്തശ്ശി പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
കുഞ്ഞ് തറയിൽ കിടക്കുന്നത് കണ്ട് ഇവർ കുട്ടിയെ പെട്ടെന്ന് എടുത്തു. ഈ സമയം കുട്ടിയെ ഞാൻ കൊന്നു എന്ന് അശ്വതി പറഞ്ഞതായി അമ്മ പറയുന്നു. ഉടൻ ഒരു ഓട്ടോയിൽ കുഞ്ഞിനെ കാരേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ കഴുത്തിലും ശരീരഭാഗത്തും അടയാളങ്ങൾ ഉണ്ടായിരുന്നതിനാൽ കൊലപാതകമാണ് എന്ന സംശയത്തിലാണ് പേലീസ് അശ്വതിയെ കസ്റ്റഡിയിൽ എടുത്തത്. മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അശ്വതിയുടെ മൂത്ത കുട്ടിക്ക് എട്ടുവയസ്സുണ്ട്. രണ്ടാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞ് അശ്വതി ആരോടും അധികം സംസാരം ഇല്ലായിരുന്നു. ചെറിയതോതിലുള്ള മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും കുഞ്ഞിനെ ഇഷ്ടമില്ലാത്ത രീതിയിലുള്ള പ്രവർത്തികൾ ചെയ്തിരുന്നതായും വീട്ടുകാർ പറയുന്നു.
അശ്വതി കഴിഞ്ഞ ആഴ്ചവരെ ഭർത്താവിന്റെ വീട്ടിലായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയതിനെ തുടർന്നാണ് അശ്വതി കുഞ്ഞുമായി കുടുംബവീട്ടിൽ എത്തിയത്. അടുത്തദിവസം തിരികെ ഭർതൃഗൃഹത്തിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. പ്രാഥമിക ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് മാതാവ് മൊഴി നൽകിയിട്ടുണ്ടെന്നും അശ്വതിയുടെ മാനസികനില അടക്കം പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യലിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് വെഞ്ഞാറമൂട് പോലീസ് അറിയിച്ചു.
English Summary: A one-year-old girl was found dead inside a house in Vamanapuram, Thiruvananthapuram, in what is suspected to be a murder. Police suspect the mother, Aswathy, strangled the child to death. She is currently in the custody of the Venjaramoodu police as the investigation continues.


