വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം: പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നല്‍കിയ ഹര്‍ജിയില്‍ പൊലിസിന് ഹൈക്കോടതിയുടെ നോട്ടീസ്. പി കെ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് പൊലിസിന് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.

രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. പി കെ ഖാസിമിന്റെ ഹര്‍ജിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റൂറല്‍ എസ്പി വിശദീകരണം നല്‍കണം. പി കെ ഖാസിം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഹര്‍ജി ഹൈക്കോടതി ജൂണ്‍ 18ന് വീണ്ടും പരിഗണിക്കും.

വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ ഇരയാണ് താനെന്ന് ആണ് പികെ ഖാസിമിന്റെ ഹര്‍ജിയിലെ പ്രധാന വാദം. സംഭവത്തില്‍ ഏപ്രില്‍ 25ന് വടകര പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ പൊലിസിന് നിര്‍ദേശം നല്‍കണം. കേസിലെ ഗൂഢാലോചന, വ്യാജ സ്‌ക്രീന്‍ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പി കെ ഖാസിം ഹൈക്കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News