ഗവർണർ പരിണതപ്രജ്ഞനല്ല, സംസ്‌കാരമുള്ളവരുടെ വായിൽനിന്ന് വരുന്നതല്ല പറയുന്നത്: മന്ത്രി

തിരുവനന്തപുരം: ഗവർണർ പരിണിതപ്രജ്ഞനായ രാഷട്രീയ നേതാവാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിപ്രായം തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നതെന്നും വി.ശിവൻകുട്ടി ചോദിച്ചു.

സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എസ്എഫ്ഐ വിദ്യാർഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്.

കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് ​അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറെന്ന നിലയിലും ചാൻസലറെന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് സ്പീക്കർ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. എം.എൽ.എ. എന്ന നിലയ്ക്ക് പ്രതികരിക്കുന്നതുപോലെ തനിക്ക് സ്പീക്കറായാൽ പ്രതികരിക്കാൻ കഴിയില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News