ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ തിരശ്ശീല വീഴുന്നു. മുഖ്യമന്ത്രി ആരാണെന്ന കാര്യം ഇന്നറിയാമെന്നാണ് സൂചന. നിര്‍ണായക ചര്‍ച്ചകളിലേക്കാണ് ഹൈക്കമാന്‍ഡ് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനോ കെ സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ ആണെന്നാണ് അറിയേണ്ടത്. ഉപതിരഞ്ഞെടുപ്പു റിസ്‌ക്കുകളും ഘടകകക്ഷി താല്‍പ്പര്യവും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്. സമവായ മുഖ്യനായി ചെന്നിത്തലയ്ക്ക് സാധ്യത നിലനില്‍ക്കുന്നു. ഹൈക്കമാന്‍ഡിന് മുന്നില്‍ പലവിധ ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.
യുഡിഎഫ് മുന്നണിയില്‍ മുസ്ലിംലീഗ് സതീശന് വേണ്ടി നിലപാട് സ്വീകരിച്ചതോടെ് സതീശന്റെ സാധ്യതകള്‍ വര്‍ധിക്കുന്നത്. ലീഗിനെ പിണക്കിയുള്ള തീരുമാനത്തിന് സോണിയ ഗാന്ധിക്കും താല്‍പ്പര്യമില്ല. കെ സിയെ പ്രഖ്യാപിച്ചാല്‍ പ്രിയങ്ക ഗാന്ധിക്കെതിരെ അടക്കം പ്രതിഷേധം ഉണ്ടായേക്കുമെന്ന സൂചനകളുണ്ട്. ഈ പശ്ചാത്തലത്തില്‍ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുക അല്ലെങ്കില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഫോര്‍മുല.
പലസാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് അന്തിമ ചര്‍ച്ചകളിലേക്ക് രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും കടന്നിട്ടുണ്ട്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉപതിരഞ്ഞെടുപ്പ് റിസ്‌ക്കുകളും ഭരണപരമായ നൂലാമാലകളും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടിയതായാണ് സൂചന. നിലവില്‍ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കെ.സി.യെ ഡല്‍ഹിയില്‍ തന്നെ നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ രമേശ് ചെന്നിത്തലയെ അഭ്യന്തര് മന്ത്രി ആക്കുകയും കെസി പക്ഷത്തെ എംഎല്‍എമാര്‍ക്ക് എട്ട് മന്ത്രിസ്ഥാനം വരെ നല്‍കാനും ഫോര്‍മുലയുണ്ട്. ഇത് അംഗീകാരത്തില്‍ വരുമോ എന്നതാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി എത്തിയിട്ടുണ്ട്. വൈകിട്ട് 6.55ന് ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി ചര്‍ച്ച പ്രതിസന്ധിയിലാക്കിയത് ലീഗാണെന്ന വികാരം കെ സി പക്ഷത്തിനുണ്ട്. സ്വതന്ത്ര തീരുമാനം എടുക്കുന്നതില്‍ വിഘാതം സൃഷ്ടിച്ചെന്നും പക്ഷം ചേര്‍ന്നത് ശരിയായില്ലെന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ വിമര്‍ശനം. തുടക്കം മുതല്‍ സതീശനെ തന്നെയാണ് ലീഗ് പിന്തുണച്ചത്. ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് സോണിയ ഗാന്ധി അഭിപ്രായം തേടിപ്പോഴും സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാട് ലീഗ് ആവര്‍ത്തിച്ചെന്നാണ് വിവരം. ജനവികാരം മാനിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങള്‍ സോണിയയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ഗാന്ധി വഴിയും ലീഗ് സമ്മര്‍ദ്ദ തന്ത്രം പയറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും എതിരെ പോസ്റ്റര്‍ വന്നതും ഹൈക്കമാന്‍ഡ് ഗൗരവത്തോടെ കണ്ടുവെന്നാണ് സൂചനകള്‍.


