ഒന്നുമറിയാതെ ഓടിക്കളിച്ച് ആര്‍ജവ്; അഞ്ചുലക്ഷം പിഴത്തുക കുഞ്ഞിനു നല്‍കാന്‍ കോടതി ഉത്തരവ്

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന് കോടതി വിധിച്ച അഞ്ചുലക്ഷം രൂപ പിഴത്തുക ഉത്രയുടെയും സൂരജിന്റെയും മകന് നല്‍കണമെന്ന് കോടതി. കൊലക്കുറ്റത്തിനാണ് അഞ്ചുലക്ഷം രൂപ പിഴയിട്ടത്. കൊലപാതക ശ്രമത്തിന് അമ്പതിനായിരം രൂപയും തെളിവ് നശിപ്പിക്കലിന് പതിനായിരം രൂപയും പിഴയിട്ടു. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഉത്രയുടെയും സൂരജിന്റെയും മകന്‍ ആര്‍ജവ് നിലവില്‍ ഉത്രയുടെ കുടുംബവീട്ടിലാണുള്ളത്. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഇതൊന്നുമറിയാതെ രണ്ടര വയസ്സുകാരന്‍ ഏറം വെള്ളശ്ശേരിയിലെ അമ്മവീട്ടില്‍ ഓടിക്കളിക്കുകയായിരുന്നു. നിയമസഹായത്തോടെ ഏറ്റെടുത്ത ശേഷം, കുഞ്ഞിന് സൂരജിന്റെ വീട്ടുകാര്‍ ഇട്ട ധ്രുവ് എന്ന പേര് മാറ്റി ആര്‍ജവ് എന്ന് പേരിട്ടിരുന്നു.

ഉത്രയുടെ മരണശേഷം സൂരജ് കൂട്ടിക്കൊണ്ടുപോയ കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആര്‍ജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. ഉത്രയുടെ സഹോദരന്‍ വിഷുവുമായും ആര്‍ജവ് നല്ല ചങ്ങാത്തത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News