ട്രംപിനെതിരായ വധശ്രമം തടയുന്നതിൽ ഏജൻസി പരാജയപ്പെട്ടു; US സീക്രട്ട് സർവീസ് ഡയറക്ടർ രാജിവെച്ചു

പെന്‍സില്‍വേനിയ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്ല്‍ രാജിവെച്ചു. ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. കിംബര്‍ലിയുടെ രാജി സ്വാഗതംചെയ്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.

ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബര്‍ലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏജന്‍സിയുടെ പ്രധാനപ്പെട്ട വീഴ്കകളിലൊന്നാണ് ഇതെന്നും അവര്‍ പറഞ്ഞിരുന്നു. യു.എസ്. പ്രസിഡന്റുമാര്‍ക്കും മുന്‍ പ്രസിഡന്റുമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ചുമതലപ്പെട്ട സീക്രട്ട് സര്‍വീസിന് വീഴ്ചയുണ്ടായെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നേ ആരോപിച്ചിരുന്നു. കിംബര്‍ലിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും രംഗത്തെത്തുകയും ചെയ്തു.

ജൂലായ് 13-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയില്‍ വെടിയേറ്റത്. അനധികൃതകുടിയേറ്റത്തിനെതിരേ ട്രംപ് സംസാരിക്കുമ്പോഴാണ് നാലുതവണ വെടിയൊച്ചമുഴങ്ങിയത്.

വലതുചെവി പൊത്തിപ്പിടിച്ച് ട്രംപ് പ്രസംഗപീഠത്തിനുപിന്നില്‍ നിലത്തിരുന്നതിനുപിന്നാലെ അഞ്ചാമത്തെയും ആറാമത്തെയും വെടിയൊച്ചമുഴങ്ങി. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News