യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ബൈഡന് തിരിച്ചടി,ആദ്യ സൂചനകളിൽ റിപ്പബ്ലിക്കൻ മുന്നേറ്റം

വാഷിങ്ടണ്‍: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകളില്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി. 435 അംഗ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 77 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 137 സീറ്റുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.

സെനറ്റിലും ആദ്യഫല സൂചനകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്നെങ്കിലും നിലവില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. അതേസമയം നേരിയ മുന്‍തൂക്കം സെനറ്റിലും റിപ്പബ്ലിക്കന്‍ നേടിയേക്കുമെന്നാണ് സൂചന. 100 അംഗ സെനറ്റില്‍ 35 ഇടത്തേക്കാണ് മത്സരം. 36 സംസ്ഥാന ഗവര്‍ണര്‍മാരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍സിനാണ് മുന്‍തൂക്കം. ഉച്ചയോടെ അന്തിമ ഫലങ്ങള്‍ പുറത്തുവരും.

അധികാരത്തിലെത്തിയ ശേഷം ബൈഡന്‍ രാജ്യത്ത് നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാണിത്. അമേരിക്ക നേരിട്ട രൂക്ഷമായ പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന കുറ്റകൃത്യവുമെല്ലാം ഉയര്‍ത്തിക്കാട്ടിയായിരുന്നു ട്രംപ് ക്യാമ്പിന്റെ പ്രധാന പ്രചാരണം. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News