ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്.
എം.ആർ. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിനാണ് പുതിയ പട്ടികയോടെ തിരിച്ചടിയായിരിക്കുന്നത്. എം.ആർ. അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചത്. ഡിജിപി റാങ്കിലുള്ള നാലുപേരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും എം.ആർ. അജിത് കുമാറിനെ ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംസ്ഥാനസർക്കാർ പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ചത്. എം.ആർ. അജിത് കുമാർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ സർക്കാർ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ട്.
നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍മാസമാണ് വിരമിക്കുന്നത്. അതിനാല്‍ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് കേന്ദ്രാനുമതിക്കായി അയച്ചത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ്സി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്.
എം.ആർ. അജിത് കുമാറിനെതിരേ ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു പി.വി. അൻവർ ഇടതുപക്ഷത്ത് നിന്ന് തെറ്റിപ്പിരിയുന്നത്.കവടിയാറിലെ ഫ്ലാറ്റ്, വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ എം.ആർ. അജിത് കുമാറിനെതിരേ പി.വി. അൻവർ ഉന്നയിച്ചിരുന്നു. വിഷയത്തിൽ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തിയെങ്കിലും അജിത് കുമാറിന് ക്ലീറ്റ് ചിറ്റ് നൽകുന്നതായിരുന്നു റിപ്പോർട്ട്.
തൃശ്ശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എം.ആർ അജിത് കുമാർ അന്വേഷണം നേരിട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ പൂരം അലങ്കോലമായതിൽ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ആരോപണങ്ങളുയർന്നിട്ടും എം.ആർ. അജിത് കുമാറിനെ ഡിജിപി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനം വൻതോതിലുള്ള വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

