25.2 C
Kottayam
Sunday, May 19, 2024

ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ! കൊവിഡ് ഭേദമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ചികിത്സ; കാസര്‍കോട് വ്യാജന്‍ പിടിയില്‍

Must read

കാസര്‍കോട്: കൊവിഡ് രോഗം ഭേദമാക്കാനെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ചികിത്സ നടത്തിയയാള്‍ പിടിയില്‍. കാസര്‍കോട് ഉപ്പളയിലാണ് വ്യാജ ചികിത്സ നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ വിനീത പ്രസാദി(36)നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്.

ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിര്‍ദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ വിനീത പ്രസാദ് വ്യാജ ചികിത്സ നടത്തിയതായി കണ്ടെത്തി. മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വ്യാജ ചികിത്സ സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു ഇതിന് പിന്നാലെയാണ് നടപടിയെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് വ്യാജ ചികിത്സ നടത്തുന്നയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കൊവിഡിന് യുപി മോഡല്‍ ചികിത്സ എന്ന് ഉപ്പളയില്‍ ബാനറും ഇയാള്‍ സ്ഥാപിച്ചിരുന്നു. ഇതാണ് രോഗികളെ ആകര്‍ഷിച്ചിരുന്നത്. ഐടിഐ മാത്രം പാസായ ആളാണ് പിടിയിലായത്.

അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തുകയും യുഎന്‍ അടക്കം മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിന്നു. വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടിരുന്നു.

രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളായ കോവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക്വി എന്നിവയെ വ്യാജന്മാരില്‍നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവയുടെ ലേബല്‍, കളര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിരീക്ഷിച്ചാണ് തിരിച്ചറിയാന്‍ നിര്‍േദശിച്ചിട്ടുള്ളത്.

രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജന്‍ പ്രചാരത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും വ്യാജ കോവിഡ് വാക്‌സിനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡബ്‌ള്യുഎച്ച്ഒയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കൊവിഡ് മഹാമാരി പടരുന്നതിന് ഇനിയും ശമനമുണ്ടാകാത്ത ഘട്ടത്തില്‍ വാക്‌സിനുകളുടെ വ്യാജന്മാര്‍ വിപണിയിലെത്തുന്നത് രോഗികള്‍ക്കും ലോകത്തെ ആരോഗ്യസംവിധാനത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോവിഷീല്‍ഡ് വാക്‌സിനിന്റെ വ്യാജപതിപ്പെന്ന് സംശയിച്ച് പരിശോധനയ്ക്ക് നല്‍കിയപ്പോള്‍ അത് വ്യാജന്‍ തന്നെയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 369 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേര്‍ രോഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625 പേര്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിനേഷന്‍ 70,75,43,018 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week