കട്ട് പറഞ്ഞിട്ടും നിര്‍ത്തിയില്ല; പരിസരം മറന്ന് ചുംബനം തുടര്‍ന്ന താരങ്ങള്‍

മുംബൈ: സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ സാധാരണമായ ഒന്നാണ്. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇന്റിമേറ്റ് രംഗങ്ങള്‍ സഹായിക്കുക. അതേസമയം, തീയേറ്ററിലേക്ക് ആളുകളെ എത്തിക്കാനായി മനപ്പൂര്‍വ്വം കുത്തിക്കേറ്റുന്ന ഇന്റിമേറ്റ് രംഗങ്ങളുമുണ്ട്. ഇന്നും ചര്‍ച്ചയായി മാറുന്ന ഒരുപാട് ഇന്റിമേറ്റ് രംഗങ്ങള്‍ ബോളിവുഡിനുണ്ട്.

അതേസമയം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ പരിസരം മറന്ന് സംവിധായകന്‍ കട്ട് പറഞ്ഞത് പോലും കേള്‍ക്കാതെ മുന്നോട്ട് പോയ അനുഭവങ്ങളുള്ള താരങ്ങളുമുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ രണ്‍ബീര്‍ കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള താരങ്ങളാണ്. അത്തരം ചില രംഗങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

സൂപ്പര്‍ താരങ്ങളായ രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒരുമിച്ചെത്തിയ സിനിമയാണ് യേ ജവാനി ഹേ ദീവാനി. ചിത്രം മികച്ച വിജയമായിരുന്നു. അയാന്‍ മുഖര്‍ജിയായിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിലെ രംഗങ്ങളും പാട്ടുകളുമൊക്കെ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എവ്ലിന്‍ ശര്‍മയും എത്തിയിരുന്നു. ഈ സിനിമയിലെ ഒരുഘട്ടത്തില്‍ രണ്‍ബീറും എവ്ലിനും പരസ്പരം ഇന്റിമേറ്റ് ആയി അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞത് കേള്‍ക്കാതെ രണ്‍ബീര്‍ തുടര്‍ന്ന് പോവുകയായിരുന്നു.

ഒരിടയ്ക്ക് ബോളിവുഡില്‍ ഉയര്‍ന്നു കേട്ട ഗോസിപ്പായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്വിലിന്‍ ഫെര്‍ണാണ്ടസും പ്രണയത്തിലാണെന്ന്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു എ ജന്റില്‍മാന്‍. ഈ സിനിമയിലെ ഇന്റിമേറ്റ് രംഗത്തില്‍ സിദ്ധാര്‍ത്ഥും ജാക്കിയും ചുംബിക്കുന്നുണ്ട്. എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞ ശേഷവും ഇരുവരും ചുംബനം നിര്‍ത്താതെ തുടരുകയായിരുന്നു. ഇവരുടെ പ്രണയ ഗോസിപ്പുകളെ ആ സംഭവം ചൂട് പിടിപ്പിക്കുകയും ചെയ്തു.

ജാക്വിലിനും ടൈഗര്‍ ഷ്രോഫും ഒരുമിച്ച സിനിമയായിരുന്നു ദ ഫ്ളൈയിംഗ് ജാട്ട്. റെമോ ഡിസൂസയായിരുന്നു സംവിധായകന്‍. ചിത്രത്തിലൊരു രംഗത്തില്‍ ടൈഗറും ജാക്കിയും പരസ്പരം വളരെ അടുത്ത് വരുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് സംവിധായകന്‍ കട്ട് പറയാതെ വന്നതോടെ ജാക്കിയും ടൈഗറും ചുംബിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതൊരു ലിപ് ലോക്കിലേക്ക് വഴി തെളിയിക്കുകയായിരുന്നു.

അതേസമയം രണ്ടു പേരില്‍ ഒരാള്‍ മാത്രം രംഗത്തില്‍ നിന്നും പുറത്ത് കടക്കാതെ മുന്നോട്ട് പോവുകയും മറുവശത്തുള്ളയാളോട് മോശമായി പെരുമാറിയ സംഭവങ്ങളും ബോളിവുഡില്‍ അരങ്ങേറിയിട്ടുണ്ട്. ഐ ഡോണ്ട് ലവ് യു എന്ന സിനിമയില്‍ റസ്ലന്‍ മുംതാസും ചേത്ന പാണ്ഡെയും തമ്മിലുള്ള ചുംബന രംഗത്തിനിടെയായിരുന്നു സംഭവം. പിന്നീട് ചേത്നയോട് റസ്ലന്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. സമാനമായ അനുഭവം മാധുരി ദീക്ഷിതിനും ഉണ്ടായിട്ടുണ്ട്.

പ്രേം പ്രതിഗ്യ എന്ന സിനിമയിലെ പീഡന രംഗത്തിലായിരുന്നു താരത്തിന് അതിക്രമം നേരിടേണ്ടി വന്നത്. രഞ്ജീത് ആയിരുന്നു നടന്‍. മാധുരി ശബ്ദമുയര്‍ത്തിയതോടെയാണ് രഞ്ജീത്ത് നിര്‍ത്തുന്നത്. ബോളിവുഡിനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്തായാലും ഇന്ന് കുറേക്കൂടി പ്രൊഫഷണല്‍ ആയി ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ട് ബോളിവുഡ്. ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്റിമസി ഡയറക്ടര്‍ എന്നയാളുടെ സഹായവും സിനിമാ ലോകം ഇപ്പോള്‍ ഉപയോഗിക്കാറുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ഗെഹരായിയാം എന്ന സിനിമയില്‍ ഒരുപാട് ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. ഈ രംഗങ്ങള്‍ കയ്യടി നേടുകയും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ഇന്റിമസി ഡയറക്ടറുടെ വാക്കുകള്‍ ഈയ്യടുത്ത് ചര്‍ച്ചയായി മാറിയിരുന്നു. ഇത്തരക്കാരുടെ സാന്നിധ്യവും നിര്‍ദ്ദേശവുമെല്ലാം നടീനടന്മാരെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന വേളയില്‍ ഒരുപാട് സഹായിക്കുമെന്നുറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News