27.1 C
Kottayam
Tuesday, May 7, 2024

രാജ്യത്തിൻ്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ന് ആര്‍എസ്എസുകാരാണ്, കോൺഗ്രസ് എവിടെയെത്തി നിൽക്കുന്നുവെന്ന് ആലോചിയ്ക്കണം: വി.മുരളീധരൻ

Must read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം വിലപ്പോകില്ലെന്നും ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് വി.ഡി.സതീശന്‍ ആലോചിക്കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ആര്‍എസ്എസ് രാജ്യത്തെ നിയമപ്രകാരം മുന്നോട്ടുപോകുന്ന സംഘടനയാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ന് ആര്‍എസ്എസുകാരാണ്. ആര്‍എസ്എസിനെ ഇകഴ്ത്തി കാട്ടിയാല്‍ ആളാകാമെന്ന ചിന്ത ഇത്രയും കാലം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രി ഒറ്റയ്ക്ക് ആകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാടെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘വിചാരധാര’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സതീശന്റെ പ്രസ്താവന. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് വി.ഡി സതീശന് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി മാഫിയകള്‍ കേരളം കീഴടക്കുമ്പോള്‍ കുട്ടികളുടെ സന്മാര്‍ഗ ജീവിതത്തിന് ബാലഗോകുലം നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ലഹരി മരുന്ന് ഇടപാടുകാരുടെ ഇഷ്ടസ്ഥലമായി കേരളം മാറിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ മൗനം പാലിക്കുമ്പോള്‍ ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്ന ബോധവത്കരണങ്ങള്‍ പ്രതീക്ഷാവഹമെന്നും നാല്‍പ്പത്തിയേഴാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സമൂഹമനസ്സുകളില്‍ സ്പര്‍ധയും വേര്‍തിരിവും വളര്‍ത്താന്‍ ശ്രമിച്ചവരെ വകഞ്ഞുമാറ്റി മുന്നോട്ടുപോകാന്‍ ബാലഗോകുലത്തിനായി. ഭാരതം പോലുള്ള ഒരു രാഷ്ട്രത്തിന് അഭിവൃദ്ധിയോടും സധൈര്യമായിട്ടും മുന്നേറാന്‍ പൌരാണിക മൂല്യങ്ങള്‍ പുതുതലമുറയ്ക്കും പഠിപ്പിച്ചുനല്‍കണം. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിലും ആനന്ദത്തിലും വളരാന്‍ സനാതന പൈതൃകം പകര്‍ന്നുകൊടുക്കുന്ന കൂടുതല്‍ കൂട്ടായ്മകളുണ്ടാകണമെന്നും മന്ത്രി വര്‍ക്കലയില്‍ പറഞ്ഞു.

ആര്‍എസ്എസ്സിന്റെ ശാഖകളിലേക്ക് റിക്രൂട്ടിങ് നടത്തുന്ന ഏജന്‍സികളായാണ് ബാലഗോകുലമെന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. ആര്‍എസ്എസിനോ ബിജെപിക്കോ അത്തരമൊരു റിക്രൂട്ട്‌മെന്റിന്റെ ആവശ്യമില്ലെന്നും സനാതനവഴികളിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നവരെ സ്വയംസേവക സംഘവും ബിജെപിയും പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു. സനാതനവാദികളും സമുദായവാദികളും നേരിടുന്ന രാഷ്ട്രീയ ഗൂഢാലോചന പഠിക്കേണ്ടതാണ്. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പ്രതികരിച്ചു,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week