തൊഴിലില്ലായ്മ രൂക്ഷമാകുന്നു,ഭവന പ്രതിസന്ധിയും; വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങി കാനഡ

ടൊറന്റോ∙ തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വർധിക്കുന്നതിനിടെ കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ. എന്നാൽ സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു മാർക് മില്ലർ വ്യക്തമാക്കിയില്ല.

ഒരു കനേഡിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രിയുടെ പ്രതികരണം. കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം  വർധിക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 

നിയന്ത്രണാതീതമെന്നാണു നിലവിലെ അവസ്ഥയെ മന്ത്രി വിശേഷിപ്പിച്ചത്. പരിഭ്രമം ജനിപ്പിക്കുന്ന കണക്കുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി കൊണ്ടുവരുന്നതു കാന‍ഡയിൽ വീട് ലഭ്യതക്കുറവിനുള്ള ഏക പരിഹാരമായിട്ടല്ല കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ എട്ടു ലക്ഷത്തിൽ പരം വിദേശ വിദ്യാർഥികളാണു കാനഡയിലുണ്ടായിരുന്നത്.  2012 ൽ ഇത് 2,75,000 ആയിരുന്നു. എളുപ്പത്തിൽ വർക്ക് പെർമിറ്റ് നേടാൻ കഴിയുന്ന രാജ്യമായതിനാൽ വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് കാനഡ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News