തലച്ചോർ, കൃഷ്ണമണി, ശ്വാസനാളി നീക്കം ചെയ്തു; യുക്രൈൻ മാധ്യമ പ്രവർത്തക റഷ്യൻ തടവിൽ നേരിട്ടത് കൊടുംക്രൂരത

കീവ്: റഷ്യൻ തടവിൽ കൊല്ലപ്പെട്ട യുക്രൈൻ മാധ്യമ പ്രവർത്തക വിക്ടോറിയ റോഷ്ചിന നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും വൈദ്യുതാഘാതമേൽപ്പിച്ചതിന്റെയും വ്യക്തമായ അടയാളത്തോടെയും ആന്തരികാവയവങ്ങൾ നഷ്ടമായ നിലയിലുമാണ് യുവ മാധ്യമ പ്രവർത്തകയുടെ മൃതദേഹം യുക്രൈന് കൈമാറിയിട്ടുള്ളത്.

വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാണാതായ വിക്ടോറിയ റോഷ്ചിനയുടെ മൃതദേഹം ഫെബ്രുവരിയിലാണ് റഷ്യ യുക്രൈന് വിട്ടുനൽകിയത്. ഫോറൻസിക് പരിശോധനയിലാണ് വിക്ടോറിയ റോഷ്ചിന ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് കണ്ടെത്തിയതെന്നാണ് യുക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ വകുപ്പ് മേധാവിയായ യൂരിയ് ബെലൂസോവ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് സിഎൻഎൻ വിശദമാക്കിയത്. 

വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മർദ്ദനമേറ്റ് ചതഞ്ഞ നിലയിലും  രക്തം കട്ടപിടിച്ച നിലയിലും വൈദ്യുതാഘാതമേൽപ്പിച്ചതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയ റോഷ്ചിന ജീവനോടെയുള്ള സമയത്ത് തന്നെയാണ് ആക്രമണങ്ങൾ നേരിട്ടിരിക്കുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത പുരുഷൻ എന്ന മേൽവിലാസത്തിലാണ് റഷ്യ വിക്ടോറിയ റോഷ്ചിനയുടെ മൃതദേഹം യുക്രൈന് കൈമാറിയത്. തലച്ചോറ്, കൃഷ്ണമണി, ശ്വാസനാളി എന്നിവ മൃതദേഹത്തിൽ നിന്ന് കാണാതായിരുന്നു. മരണകാരണം കണ്ടെത്താതിരിക്കാനായുള്ള റഷ്യൻ ശ്രമമാണ് ഇത്രയധികം ക്രൂരതയ്ക്ക് പിന്നിലെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. 

2023ലാണ് വിക്ടോറിയ റോഷ്ചിനയെ കാണാതാവുന്നത്. സന്ദേശങ്ങളോട് മകൾ പ്രതികരിക്കുന്നില്ലെന്ന് ആദ്യമായി പ്രതികരിച്ചത്. വിക്ടോറിയ റോഷ്ചിനയുടെ പിതാവായിരുന്നു. 2024 സെപ്തംബറിലാണ് 27 വയസുകാരിയേക്കുറിച്ചുള്ള വിവരം റഷ്യയിൽ നിന്ന് ലഭിക്കുന്നത്. മോസ്കോയിലെ കുപ്രസിദ്ധമായ ടാഗനോർഗിലെ തടവ് കേന്ദ്രത്തിൽ വച്ചാണ് വിക്ടോറിയ റോഷ്ചിന മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

തടവുകാരോട് അങ്ങേയറ്റം ഹീനമായുള്ള പെരുമാറ്റത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ഡിറ്റൻഷൻ സെന്ററാണ് ടാഗനോർഗിലേത്. മാസങ്ങൾ നീണ്ട തടവ് ജീവിതത്തിൽവിക്ടോറിയ റോഷ്ചിന നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത അക്രമമാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2023 ഓഗസ്റ്റിലാണ് മാധ്യമ പ്രവര്‍ത്തക വിക്ടോറിയ റോഷ്ചിനയെ റഷ്യ ത‍ടവിലാക്കുന്നത്. 2024 സെപ്തംബറിൽ വിക്ടോറിയ റോഷ്ചിന ജയിലില്‍ വച്ച് മരിച്ചുവെന്നാണ് റഷ്യൻ വാദം. ഫെബ്രുവരിയിൽ യുക്രൈൻ–റഷ്യ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് റഷ്യന്‍ നിയന്ത്രിത മേഖലയില്‍ വച്ച് റോഷ്ചിനയെ കാണാതായത്. യുക്രൈയ്നിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുമ്പ് റഷ്യയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന്‍റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്.

ശ്വാസനാളം നീക്കം ചെയ്തതത് ശ്വാസംമുട്ടലിന്‍റെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. എന്നാല്‍ കഴുത്തിലെ ചതവും ഹയോയിഡ് അസ്ഥിയുടെ ഒടിവും ശ്വാസംമുട്ടിച്ചതിന്‍റെ ശക്തമായ സൂചനകളാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് വിശദമാക്കുന്നത്. യുക്രൈൻ മാധ്യമമായ ഹ്രോമാഡ്‌സ്‌കെയുടെ മുൻ എഡിറ്ററായിരുന്നു വിക്ടോറിയ റോഷ്‌ചിന. കാണാതായി ഒന്‍പത് മാസം റോഷ്ചിനയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പിന്നീടാണ് റഷ്യയില്‍ തടവിലാണെന്ന് വിവരം ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News