രമ്യ ഹരിദാസിനെ പിന്‍വലിയ്ക്കുമോ? നിര്‍ണ്ണായക തീരുമാനമെടുത്ത്‌ യു.ഡി.എഫ്, അന്‍വറുമായിചർച്ചകൾ തുടരും

പാലക്കാട്: പിവി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫ്. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡി.എം.കെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു അനുനയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ പുനരാലോചന ഉണ്ടാവില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. അതേസമയം അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ അത് സ്വീകരിക്കാമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

പാലക്കാടും ചേലക്കരയിലും അന്‍വര്‍ ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഡി.എം.കെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാമെന്നും പകരം ചേലക്കരയില്‍ യുഡിഎഫ് രമ്യ ഹരിദാസിനെ പിന്‍വലിക്കണണെന്നായിരുന്നു അന്‍വര്‍ മുന്നോട്ടുവെച്ച സമവായ ഫോര്‍മുല. എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നും അന്‍വര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ അതില്‍ ചര്‍ച്ചകളില്ലെന്നാണ് യുഡിഎഫ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News